മുംബൈയെ അദാനി സിറ്റിയാക്കാന്‍ അനുവദിക്കില്ല; ധാരാവി അതിന്റെ സ്വത്വത്തില്‍ തന്നെ തുടരും; ചേരി പുനര്‍വികസന പദ്ധതി ടെന്‍ഡര്‍ ഒഴിവാക്കുമെന്ന് ഉദ്ധവ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുംബൈയിലെ ധാരാവി ചേരി പുനര്‍വികസന പദ്ധതി റദ്ദാക്കുമെന്ന് ശിവസേന(യുബിടി മേധാവി)ഉദ്ധവ് താക്കറെ. ധാരാവിയെ അദാനി നഗരമാക്കി മാറ്റുവാനാണ് പദ്ധതിയിടുന്നത്.

വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിനാണ് ധാരാവി ചേരി പുനര്‍വികസന പദ്ധതിയുടെ ടെന്‍ഡര്‍ ലഭിച്ചത്. ധാരാവി നിവാസികളെയും ബിസിനസുകളെയും പിഴുതെറിയുന്നില്ലെന്ന് തന്റെ പാര്‍ട്ടി ഉറപ്പാക്കുമെന്ന് താക്കറെ പറഞ്ഞു.അവിടെ താമസിക്കുന്ന ആളുകള്‍ക്ക് പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വീടുകള്‍ നല്‍കണമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ഇപ്പോള്‍ തന്നെ അത് ഒഴിവാക്കിക്കൂടാ എന്നതിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ധാരാവി പുനര്‍വികസന പദ്ധതി.

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് മുംബൈയില്‍ ഗിഫ്റ്റ് സിറ്റി വരുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്തു. എന്നാല്‍ ഗിഫ്റ്റ് സിറ്റി നരേന്ദ്ര മോദി ഗുജറാത്തിലേക്ക് മാറ്റി. ഇപ്പോള്‍ ഗുജറാത്തിന് ഗിഫ്റ്റ് സിറ്റിയും മഹാരാഷ്ട്രക്ക് അദാനി സിറ്റിയും നല്‍കാനാണ് ശ്രമിക്കുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. മുംബൈ അതിന്റെ സ്വത്വത്തില്‍ തന്നെ തുടരുമെന്ന് അദേഹം പറഞ്ഞു.

ടെന്‍ഡര്‍ റദ്ദാക്കി നിവാസികള്‍ക്ക് 500 സ്‌ക്വയര്‍ ഫീറ്റുള്ള വീട് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും പദ്ധതി അദാനി സര്‍ക്കാരിന് നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ധാരാവി പുനര്‍വികസന പദ്ധതി അദാനിക്ക് നല്‍കിയത് തുടക്കം മാത്രമാണ്. കോടികള്‍ വിലമതിക്കുന്ന വോര്‍ളിയിലെ ക്ഷീരഭൂമി തുച്ഛമായി വിലക്ക് നല്‍കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.