മോഡേൺ ജീവിതവും സോഷ്യൽ മീഡിയ ഉപയോഗവും ഇഷ്ടമല്ല; വീട്ടിലെ നാല് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

പാകിസ്ഥാനിലെ കറാച്ചിയിൽ മോഡേൺ ജീവിതം ഇഷ്ടമല്ലെന്ന ഒറ്റക്കാരണത്താൽ വീട്ടിലെ നാല് സ്ത്രീകളെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിലാൽ അഹമ്മദ് എന്ന യുവാവ് ആണ് ഈ ക്രൂരത നടത്തിയത്. അമ്മ, സഹോദരി, സഹോദരിയുടെ മകൾ, സഹോദരൻ്റെ ഭാര്യ എന്നിവരെയാണ് ബിലാൽ കൊലപ്പെടുത്തിയത്.

കുടുംബാംഗങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്‌ടപ്പെടാതിരുന്ന ബിലാൽ അഹമ്മദ് അമ്മയേയും സഹോദരിമാരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കറാച്ചിയിലെ ഓൾഡ് സോൾജ്യർ ബസാറിലുള്ല അപ്പാർട്ട്മെൻ്റിൽ നിന്നാണ് നാല് മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ ജിവിതശൈലി തൻ്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജിവിക്കുന്ന ഭാര്യ, ബന്ധം ഉപേക്ഷിച്ച് പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേൺ ജീവിതമാണെന്നും പ്രതി പറഞ്ഞു. മരിച്ച നാല് സ്ത്രീകൾക്കും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുണ്ടായിരുന്നു. യുവതികൾ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നതും ബിലാലിന് ഇഷ്ടമായിരുന്നില്ല.

ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ശേഷിക്കുന്ന മൂന്നുപേർ സംഭവത്തിൽ ദൃക്‌സാക്ഷികളാകുമെന്നതിനാൽ അവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.