24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 81 പലസ്‌തീനികളെ; എട്ട് സ്കൂളുകൾക്ക് നേരെ ബോംബേറ്, ഇത് കണ്ണില്ലാത്ത ക്രൂരത...

ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ ഒറ്റ ദിവസംകൊണ്ട് മരിച്ചത് 81 പേർ. ഗാസയിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂർകൊണ്ട് ഇസ്രായേൽ പലസ്തീനികളെ കൊന്നൊടുക്കി. 198 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കണ്ണില്ലാത്ത ക്രൂരതയാണ് ഇസ്രായേൽ നടത്തുന്നത്. മധ്യഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ റഫയുടെ തെക്കൻ മേഖലയിലേക്കും ഇസ്രയേൽ സൈനികനടപടി വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇസ്രായേൽ ബോംബിട്ടത് യുഎൻ അഭയകേന്ദ്രങ്ങളായ എട്ട് സ്‌കൂളുകൾക്കാണ്. യുഎൻ പലസ്‌തീൻ അഭയാർത്ഥി സംഘടനയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. മധ്യഗാസയിലും ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിൽ അഭയാർഥി സംഘടനയുടെ 70 ശതമാനം സ്‌കൂളുകളും ഇസ്രായേൽ ബോംബിട്ട് തകർത്തു.

അതിനിടെ 13 പലസ്‌തീൻ തടവുകാരെ കൂടി ഇസ്രായേൽ മോചിപ്പിച്ചു. എന്നാൽ തടവിൽ ക്രൂരമർദ്ദനമാണ് നേരിടുന്നതെന്ന് തടവുകാരുടെ സംഘടന പറയുന്നു. അതേസമയം ലബനിലെ ജനങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ ഇസ്രയേലിനെ കൂടുതൽ പ്രദേശങ്ങളിലേക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 7 ലെ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരായ ഹമാസ് മിലിറ്ററി തലവൻ മുഹമ്മദ് ദീയിഫിനെയും ഖാൻ യൂനിസ് ബ്രിഗേഡ് തലവൻ റഫ സലാമയെയും ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ മരിച്ചവരെല്ലാം സാധാരണക്കാർ ആണെന്നാണ് ഗാസ സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കുന്നത്.

ഇതുവരെ ഗാസയിൽ 38,794 പലസ്‌തീൻകാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 89,364 പേർക്ക് പരിക്കേട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

അതേസമയം 9 മാസം പിന്നിട്ട യുദ്ധത്തിൽ അതേസമയം ഗാസയിലെ കര ഓപ്പറേഷൻ ഒമ്പത് മാസം പിന്നിടുമ്പോൾ, ഹമാസിൻ്റെ സൈനിക നേതൃത്വത്തിൻ്റെ പകുതിയും, ഏകദേശം 14,000 ഭീകരർ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്‌തതായി ഇസ്രായേൽ പ്രതിരോധ സേന ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ആറ് ബ്രിഗേഡ് കമാൻഡർമാർ, 20 ലധികം ബറ്റാലിയൻ കമാൻഡർമാർ, ഏകദേശം 150 കമ്പനി കമാൻഡർമാർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.