'അവര്‍ ഞങ്ങള്‍ക്ക് നേരെ ചെളി വാരി എറിയുകയാണ്'; മോദിയ്ക്കും ട്രംപിനും വേണ്ടി മെലോണിയുടെ ആക്രോശം; വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍ ഇടത് ലിബറലുകള്‍ക്ക് 'കണ്ണുകടി'യെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ വലതുപക്ഷ വാദവും ഇടത്- ലിബറലുകളുടെ നേര്‍ക്കുള്ള കടന്നാക്രമണവുമാണ് ലോകരാഷ്ട്ര തലവന്‍മാര്‍ക്കിടയിലടക്കം ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയുമടക്കം പ്രകീര്‍ത്തിച്ചാണ് ജോര്‍ജിയ മെലോണിയുടെ വലതുപക്ഷ പുകഴ്ത്തല്‍. ലോകത്തെ വലതുപക്ഷ നേതാക്കള്‍ക്ക് വേണ്ടി ആക്രോശിച്ചു കൊണ്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ലിബറലുകളെയാണ് പഴിക്കുന്നത്. വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ച കണ്ട് ലിബറലുകള്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണെന്നാണ് ജോര്‍ജിയ മെലോണി പറയുന്നത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തങ്ങള്‍ വലതുപക്ഷക്കാര്‍ക്ക് എതിരെ തിരിയുന്ന ഇടത് ലിബറലുകളെ വിശേഷിപ്പിച്ചത് ‘ലിബറല്‍ നെറ്റ്വര്‍ക്ക്’ എന്നാണ്. ലിബറല്‍ നെറ്റ് വര്‍ക്കിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ മെലോണി തന്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനേയും തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. ഇടതുപക്ഷം കാപട്യമാണെന്നും ആഗോളതലത്തില്‍ വലതുപക്ഷ യാഥാസ്ഥിതിക നേതാക്കളുടെ ഉയര്‍ച്ചയോട് ‘ഹിസ്റ്റീരിയ’യോടെ പ്രതികരിക്കുന്നുവെന്നുമാണ് മെലോണിയുടെ ആക്ഷേപം. ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുമ്പോഴാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി ലിബറലുകള്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അവര്‍ പ്രശംസിക്കുകയും ചെയ്തു. ഇടത് ലിബറലുകളേയും രാഷ്ട്രീയക്കാരേയും ”എലൈറ്റ്” അഥവാ വരേണ്യവര്‍ഗം എന്നു വിളിച്ചാണ് മെലോണി പരാമര്‍ശം നടത്തിയത്. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി തന്റെ സുഹൃത്ത് മോദിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയത്.

വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍ പ്രത്യേകിച്ച് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിന് ശേഷം ഇടത് ലിബറലുകള്‍ കൂടുതല്‍ നിരാശരാണെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നാണ് അവര്‍ വിളിച്ചിരുന്നതെന്ന് പറഞ്ഞാണ് ജോര്‍ജിയ മെലോണി തന്റൊപ്പമുള്ള വലതുനേതാക്കളെ കുറിച്ചുള്ള ഇടത് ചിന്ത കൂടി ചൂണ്ടിക്കാട്ടിയത്.

ഇന്ന്, ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോള്‍ അവരെ ജനാധിപത്യത്തിന് ഭീഷണി എന്നാണ് ഈ ലിബറലുകള്‍ പറയുന്നത്. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്. പക്ഷേ നമ്മളതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട നല്ലകാര്യം ജനങ്ങള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ല എന്നതാണ്. അവര്‍ ഞങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നു.

ഇടത് ലിബറലുകള്‍ തങ്ങള്‍ക്ക് മേല്‍ ചെളിവാരിയെറിഞ്ഞിട്ടും ഞങ്ങള്‍ വലതുപക്ഷക്കാര്‍ വീണ്ടും ലോകത്ത് ജയിച്ചുവരികയാണെന്നാണ് മെലോനി പറഞ്ഞുവെയ്ക്കുന്നത്. യാഥാസ്ഥികര്‍ വിജയിക്കുന്നത് മാത്രമല്ല ഇന്നത്തെ സ്ഥിതി, യാഥാസ്ഥിതികര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും ഇടതുപക്ഷത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണെന്നും ട്രംപിന്റെ വിജയത്തോടെ ഇടത് ലിബറലുകള്‍ക്ക് ഹിസ്റ്റീരിയ ബാധിച്ചെന്നും മെലോണി പറഞ്ഞു.

സിപിഎസിയെ അഭിസംബോധന ചെയ്യാനുള്ള പിഎം മെലോണിയുടെ തീരുമാനം റോമിലെ അവരുടെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ശക്തമായ എതിര്‍പ്പിനെ നേരിട്ടുകൊണ്ടായിരുന്നു. ട്രംപിന്റെ മുന്‍ മുഖ്യ നയതന്ത്രജ്ഞനായ സ്റ്റീവ് ബാനന്‍ കോണ്‍ഫറന്‍സില്‍ നാസി സല്യൂട്ട് ചെയ്തതിനെ തുടര്‍ന്ന് സിപിഎസി വിവാദം ശക്തികൊണ്ടിരുന്നു. ബാനന്റെ ‘നാസി പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്ന ആംഗ്യത്തില്‍ പ്രതിഷേധം അറിയിച്ച് സിപിഎസിയില്‍ നിന്ന് ഫ്രാന്‍സിലെ നാഷണല്‍ റാലി (ആര്‍എന്‍) പാര്‍ട്ടിയുടെ നേതാവ് ജോര്‍ദാന്‍ ബാര്‍ഡെല്ല പിന്‍വാങ്ങിയിരുന്നു. അതുപോലെ പിഎം മെലോണിയുടെ പങ്കാളിത്തവും പ്രതിഷേധ സൂചകമായി റദ്ദാക്കാന്‍ പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വകവെയ്ക്കാതെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.