യുക്രെയ്ൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം, സെലൻസ്‌കിയുമായി കൂടിക്കാഴ്ച

യുക്രെയ്ൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡൻ്റ് വ്‌ളാഡമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 23-നായിരിക്കും പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനം. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രധാനമന്ത്രി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വ്‌ളാഡമിർ സെലൻസ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്‌കി പറഞ്ഞത്.

22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. റഷ്യൻ സന്ദർശനത്തിന് പിന്നാലെയാണിപ്പോൾ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കാൻ ഒരുങ്ങുന്നത്.