മ്യാൻമറിലുണ്ടായത് അതിശക്തമായ ഭൂകമ്പമെന്ന് റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടേതിന് സമാനമായ ഊർജ്ജമാണ് രൂപപ്പെട്ടതെന്നാണ് യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറയുന്നത്. ഇനിയും തുടർചലനങ്ങളുണ്ടാകാമെന്നും അത് മാസങ്ങളോളം നീണ്ടുനിൽക്കാമെന്നുമാണ് ജിയോളജിസ്റ്റ് പറയുന്നത്.
ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടെതിന് സമാനമായ ഊർജമാണ് രൂപപ്പെട്ടതെന്നാണ് പ്രശസ്ത ജിയോളജിസ്റ്റായ ജെസ് ഫെനിക്‌സ് സിഎൻഎന്നിനോട് പ്രതികരിച്ചത്. മാത്രമല്ല ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം പറയുന്നു. ദുരന്തത്തിന്റെ പൂർണവ്യാപ്തി മനസിലാക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായും ഫെനിക്‌സ് പറഞ്ഞു. ഒരു വലിയ കത്തി ഭൂമിയെ പിളർക്കുന്നതു പോലെയായിരുന്നു ഈ ഭൂകമ്പമെന്നാണ് ഒരു സീസ്‌മോളജിസ്റ്റ് അഭിപ്രായപ്പെട്ടത്.
മ്യാൻമാറിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് പിന്നാലെ ആശയ വിനിമയത്തിൽ നേരിടുന്ന പ്രതിസന്ധികൾ മൂലം പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ല. സൈനിക ഭരണകൂടമായതിനാലും ആഭ്യന്തരയുദ്ധം രൂക്ഷമായതിനാലും ഭൂകമ്പത്തിന്റെ ആഘാതം എത്രയാണെന്നു കൃത്യമായി വിലയിരുത്താൻ കഴിയാത്ത സാഹചര്യമാണ്.
മ്യാൻമാറിലെ മാൻഡലെയ്ക്കടുത്തുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പത്തിന് പിന്നാലെ പന്ത്രണ്ടോളം തുടർചലനങ്ങളുണ്ടായതായും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച 10 മണിക്കൂറിനിടയിൽ ഏതാണ്ട് 15 ഭൂകമ്പങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും മ്യാന്മാറിൽ രണ്ട് ഭൂകമ്പങ്ങളുണ്ടായതായി യുഎസ്ജിഎസ് പറയുന്നു. 5.1,4.2 തീവ്രതകളിലുള്ള ഭൂകമ്പങ്ങളാണുണ്ടായത്.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 28ന് പ്രാദേശിക സമയം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മരണസംഖ്യ 1,600 കവിഞ്ഞതായാണ് മ്യാൻമാറിലെ സൈനിക ഭരണകൂടം പ്രസ്താവനയിൽ അറിയിച്ചത്. 3,400 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി.