'അമേരിക്കന്‍ സൈന്യത്തില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സ്ഥാനമില്ല'; നടപടികള്‍ കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍; യുഎസ് സൈന്യത്തെ ഉടച്ചുവാര്‍ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടു

പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് പിന്നാലെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ഡോണള്‍ഡ് ട്രംപ് നടപടികള്‍ കടുപ്പിക്കുന്നു.
ഭിന്നലിംഗക്കാരെ അമേരിക്കന്‍ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികള്‍ അദേഹം ആരംഭിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഇന്നലെ ഒപ്പുവച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. ഇതു നടപ്പിലാകുന്നതോടെ ഭാവിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാര്‍ക്കുന്നതിനുള്ള നാല് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണു ട്രംപ് ഒപ്പുവച്ചത്.

സൈന്യത്തിലെ ഡിഇഐ നയത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതാണ് ഒരു ഉത്തരവ്. സായുധസേന, പ്രതിരോധവകുപ്പ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ വംശീയമോ ലൈംഗികതയോ അടിസ്ഥാനമാക്കിയുള്ള മുന്‍ഗണനകള്‍ നല്‍കുന്നതാണു ഡിഇഐ നയം. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിനു പുറത്താക്കിയ സൈനികരെ തിരിച്ചെടുക്കാനുള്ള ഉത്തരവിലും ട്രംപ് ഒപ്പിട്ടിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. ജോ ബൈഡന്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയി. താന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.