എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തു; ബൈബിളുമായി ക്യാപിറ്റോള്‍ മന്ദിരത്തില്‍; ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തു

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ 47-ാം പ്രസിഡന്റായാണ് അദേഹം സ്ഥാനം ഏറ്റെടുത്തത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പിന്നീടാണ് ഡൊണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണും തന്റെ മാതാവും ഉപയോഗിച്ച ബൈബിള്‍ കൈയില്‍ പിടിച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രശസ്ത ഗായകന്‍ ക്രിസ്റ്റഫര്‍ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. വാഷിംഗ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപും വാന്‍സും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രതികൂല കാലാവസ്ഥ മൂലം ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്,

Read more

ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.