നെഞ്ചിന്‍കൂട് പിളര്‍ത്തും; കപ്പലുകള്‍ തുളയ്ക്കും; ഇസ്രയേലിന് 20,000 അസാള്‍ട്ട് റൈഫിളുകള്‍ കൈമാറാന്‍ അമേരിക്ക; ബൈഡന്‍ തടഞ്ഞ 'അപകട കരാറിന്' അനുമതി നല്‍കി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ കൈവശമിരിക്കുന്ന ഏറ്റവും പ്രഹര ശേഷിയുള്ള അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് കൈമാറാന്‍ തീരുമാനിച്ച് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍. ജോ ബൈഡന്‍ സര്‍ക്കാര്‍ മരവിപ്പിച്ച തീരുമാനത്തിലാണ് ട്രംപ് അനുകൂലനിലപാട് സ്വീകരിച്ചിരിക്കുന്നത്.

20,000-ത്തില്‍ അധികം യുഎസ് നിര്‍മിത അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് വില്‍ക്കാനുള്ള ആയുധകരാറാണിത്.

അസാള്‍ട്ട് റൈഫിളുകള്‍ പലസ്തീനില്‍ താമസിക്കുന്ന ഇസ്രയേലി പൗരന്മാരുടെ കയ്യിലെത്തിയേക്കുമെന്നും അവര്‍ അത് ദുരുപയോഗം ചെയ്തേക്കുമെന്നുമുള്ള ആശങ്ക മുന്‍നിര്‍ത്തിയാണ് ഈ തോക്കുകച്ചവടം ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരുന്നത്.

യുഎസും ഇസ്രയേലും തമ്മിലുള്ള വമ്പന്‍ ആയുധ കരാറുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ഇടപാടാണ് ഈ തോക്ക് വില്‍പനയുടേതെങ്കിലും അതിന്റെ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ബൈഡന്‍ ഭരണകൂടം മുന്നോട്ടുപോകാതിരുന്നത്. കപ്പലുകള്‍ വരെ തുളയ്ക്കാനുള്ള പ്രഹരശേഷിയുള്ള തോക്കുകളാണിത്.

അതേസമയം, ഇസ്രേലി സേന ഗാസയില്‍ സൈനിക നടപടി വിപുലമാക്കുമെന്നും സുരക്ഷാ ബഫര്‍സോണുകള്‍ സ്ഥാപിക്കാനായി വന്‍തോതില്‍ ഭൂമി പിടിച്ചെടുക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. തീവ്രവാദികളെയും അവരുടെ കേന്ദ്രങ്ങളെയും നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ സൈനികനടപടിയുടെ ഭാഗമായി ഗാസാ നിവാസികളെ വന്‍തോതില്‍ ഒഴിപ്പിച്ചുമാറ്റേണ്ടിവരും.

ഇസ്രേലി സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്ന മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കും. ഗാസാ നിവാസികള്‍ ഹമാസിനെ ഉന്മൂലനം ചെയ്ത് ഇസ്രേലി ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം അവസാനിക്കുമെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഈജിപ്ഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന റാഫ പ്രദേശത്തുനിന്നു ഗാസാ നിവാസികളെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെയാണ് ഇസ്രേലി മന്ത്രി ഇക്കാര്യം അറിയിച്ചത്. എത്രമാത്രം ഭൂമി പിടിച്ചെടുക്കുമെന്നോ ഇതു സ്ഥിരമായിരിക്കുമെന്നോ ഇസ്രേലി മന്ത്രി വ്യക്തമാക്കിയിട്ടില്ല.

Read more

ഗാസാ അതിര്‍ത്തിയോടു ചേര്‍ന്ന് സുരക്ഷാ ബഫര്‍സോണുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ഇസ്രേലി സേന നിലവില്‍ വന്‍തോതില്‍ ഭൂമി കൈയേറിയിട്ടുണ്ട്. ഗാസയുടെ 17 ശതമാനം വരുന്ന 62 ചതുരശ്ര കിലോമീറ്റര്‍പ്രദേശം ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.