IPL 2025: കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി, അവന്റെ ഒരു കുറിപ്പും എഴുത്തും; മനുഷ്യനെ വിഷമിപ്പിക്കാൻ; വൈറലായി ശ്രേയസ് അയ്യരുടെ പ്രതികരണം

സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നായകൻ ശ്രേയസ് അയ്യരുടെ 36 പന്തിൽ 82 ഉം പ്രഭ്‌സിമ്രാൻ സിങിന്റെ 23 പന്തിൽ 42 ന്റെയും പിൻബലത്തിൽ 245 എന്ന കൂറ്റൻ സ്കോർ രേഖപ്പെടുത്തിയ പഞ്ചാബ് ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ സീസണിലെ ആദ്യ മത്സരത്തിന് ശേഷം ട്രാക്കിൽ എത്താതിരുന്ന ഹൈദരാബാദിനായി ഓപ്പണർമാർ തിളങ്ങിയതോടെ അടിക്ക് തിരിച്ചടി അല്ല കൊന്ന് കൊലവിളിയാണ് പിന്നെ ആരാധകർ കണ്ടത്.

ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ആയിരുന്നു ഹൈദരാബാദ് മറുപടിയുടെ ഊർജം. 40 പന്തിൽ ആണ് താരം സീസണിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തത്. 37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകിയതോടെ പഞ്ചാബ് ബോളർമാർക്ക് ഉത്തരമൊന്നും പറയാൻ ഇല്ലായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങി ആദ്യ പന്ത് മുതൽ പഞ്ചാബ് ബോളർമാർക്കക്ക് വയറു നിറയെ കൊടുക്കും എന്ന മട്ടിൽ ബാറ്റ് ചെയ്ത ഇരുവരും ഓരോ ഓവറുകളിലും രണ്ട് ബൗണ്ടറി എങ്കിലും ഉറപ്പാക്കി. അഭിഷേക് ആകട്ടെ ബൗണ്ടറി കൂടുതൽ അടിക്കണോ അതോ സിക്സ് കൂടുതൽ വേണോ എന്ന കൺഫ്യൂഷനിൽ മാത്രം ആയിരുന്നു. 14 ബൗണ്ടറിയും 10 സിക്‌സും ആണ് താരത്തിന്റെ 55 പന്തിൽ 141 റൺ ഇന്നിങ്സിൽ പിറന്നത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സ്കോറും ഇത് തന്നെ.

സെഞ്ച്വറി നേടിയ ഉടനെ- ” ദിസ് വൺ ഈസ് ഫോർ ഓറഞ്ച് ആർമി” എന്ന കുറിപ്പ് പുറത്തെടുത്താൻ അഭിഷേക് ആഘോഷിച്ചത്. എന്തായാലും കുറിപ്പ് മേടിച്ചിട്ട് അതിൽ എന്താണ് എഴുതിയതെന്ന് വായിച്ചുനോക്കുന ശ്രേയസിനെ കാണാൻ സാധിച്ചു. കഴിഞ്ഞ കുറെ മത്സരങ്ങളിലായി ഈ കുറിപ്പ് പോക്കറ്റിൽ ഇട്ടുകൊണ്ട് നടന്ന അഭിഷേകിന് ഇന്ന് എങ്കിലും അതുകൊണ്ട് പ്രയോജനം ഉണ്ടായി എന്നാണ് സഹതാരം ട്രാവിസ് ഹെഡ് പറഞ്ഞത്.

എന്തായാലും വമ്പൻ ജയത്തോടെ തന്നെ തങ്ങൾ ട്രാക്കിൽ എത്തി എന്ന സൂചനയാണ് ഹൈദരാബാദ് നൽകിയിരിക്കുന്നത്.