IPL 2025: എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മിഷീന്‍ ഗണ്ണ്, എല്ലാം അതോടെ തീര്‍ന്നു, ആര്‍സിബി-ഡല്‍ഹി മത്സരത്തിലെ പ്രധാന വഴിത്തിരിവ് എന്താണെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം വലിയ ആവേശമാണ് ക്രിക്കറ്റ് ആരാധകരില്‍ ഉണ്ടാക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറിലാണ് ഡല്‍ഹി മറികടന്നത്. നാലാമനായി ഇറങ്ങിയ കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറി പ്രകടനമാണ് ഡല്‍ഹിയുടെ വിജയം എളുപ്പമാക്കിയത്. 53 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താവാതെ 93 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 15-ാം ഓവറിലായിരുന്നു കളി തിരിഞ്ഞത്. ഈ ഓവറില്‍ 22 റണ്‍സാണ് രാഹുല്‍ നേടിയത്. അതേസമയം ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. നാല് ഓവര്‍ തികയുംമുന്‍പേ തന്നെ ടീം സ്‌കോര്‍ 50 കടന്നിരുന്നു.

സാല്‍ട്ട് ഒരറ്റത്ത് കത്തിക്കയറവേ കോഹ്ലി അപ്പുറത്ത് മികച്ച പിന്തുണ നല്‍കുകയായിരുന്നു.  എന്നാല്‍ മത്സരത്തില്‍ വഴിത്തിരിവായത് സാള്‍ട്ടിന്റെ ആ അപ്രതീക്ഷിത റണ്ണൗട്ട് ആയിരുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. “മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു ഓവറില്‍ 30 റണ്‍സാണ് സാള്‍ട്ട് നേടിയത്. ആദ്യ ബോളില്‍ സിക്‌സും പിന്നെ സിക്‌സും ഫോറും താരം നേടി. അദ്ദേഹം ശരിക്കും മികച്ച പ്രകടനമായിരുന്നു. സാള്‍ട്ട് സ്റ്റാര്‍ക്കിനെ ഞെട്ടിച്ചു. മൂന്ന് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ 53 റണ്‍സ് നേടി. എന്നിരുന്നാലും പിന്നീട് അദ്ദേഹം റണ്ണൗട്ടായി”, ചോപ്ര പറഞ്ഞു.

“സാള്‍ട്ട് പെട്ടെന്ന് റണ്ണൗട്ടായപ്പോള്‍ പെട്ടെന്ന് ആരോ പറക്കുന്ന ബലൂണില്‍ ഒരു പിന്‍ ഘടിപ്പിച്ചതായി തോന്നി. അല്ലെങ്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ബുളളറ്റ് ട്രെയിനിന്റെ ചങ്ങല വലിച്ചതായി തോന്നി. കാരണം പിന്നീടുളള 16 ഓവറുകള്‍ ബാറ്റ് ചെയ്ത് നിങ്ങള്‍ വെറും 100 റണ്‍സ് മാത്രമേ നേടിയുളളൂ. അവരുടെ മുന്നോട്ടുളള പാത എത്ര മന്ദഗതിയിലായി എന്ന് ചിന്തിക്കുക. ഫില്‍ സാള്‍ട്ട് വ്യത്യസ്തമായ ഒരു പിച്ചില്‍ കളിക്കുന്നതുപോലെയായിരുന്നു കളിച്ചത്. എന്റെ അഭിപ്രായത്തില്‍ ആ റണ്ണൗട്ട് ഒരു വലിയ വഴിത്തിരിവ് തന്നെയായിരുന്നു”. ആകാശ് ചോപ്ര പറഞ്ഞു.

Read more