'നിരവധി അഫ്ഗാനികള്‍ക്ക് ക്രിക്കറ്റ് ഇപ്പോഴും സന്തോഷത്തിന്റെ ഉറവിടമാണ്'; തലമൂത്തവരെ തള്ളി ഇംഗ്ലണ്ട്

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനെതിരായ മത്സരം കളിക്കുമെന്ന് ഇസിബി (ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്) അറിയിച്ചു. താലിബാന്റെ വനിതാ അവകാശങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ കാരണം അഫ്ഗാനെതിരായ മത്സരം ബഹിഷ്‌കരിക്കണം എന്ന് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കളും ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രിയുമായ ഗെയ്റ്റണ്‍ മക്കെന്‍സിയും ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസിബി ഇതിന് തയ്യാറായില്ല.

യുകെ സര്‍ക്കാരുമായും ഐസിസിയുമായും കളിക്കാരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ തള്ളി അഫ്ഗാനെതിരെ കളിക്കുമെന്ന് സ്ഥിരീകരിച്ചു. നിരവധി അഫ്ഗാനികള്‍ക്ക് ക്രിക്കറ്റ് ഇപ്പോഴും സന്തോഷത്തിന്റെ ഉറവിടമാണെന്ന് ഇസിബി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് അവരുടെ പ്രചാരണം ആരംഭിക്കും. ഫെബ്രുവരി 22നാണ് ഈ പോരാട്ടം.

ഫെബ്രുവരി 26ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. നേരത്തെ 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഹഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ടീം 69 റണ്‍സിന് വിജയിച്ചിരുന്നു.