ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) 25 റൺസിന് പരാജയപ്പെട്ടതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് എംഎസ് ധോണിയുടെ ഐപിഎൽ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. എംഎ ചിദംബരം സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് 25 റൺസിന് പരാജയപ്പെട്ടെങ്കിലും, ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എംഎസ് ധോണി ഇപ്പോൾ ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നില്ലെന്നും ഇപ്പോഴും ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്തുന്നുണ്ടെന്നും സ്റ്റീഫൻ ഫ്ലെമിംഗ് വ്യക്തമാക്കി.
ധോണിയുടെ ഐപിഎൽ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിറഞ്ഞതായിരുന്നു ഇന്നത്തെ ചെന്നൈയുടെ ഡൽഹിക്ക് എതിരായ പോരാട്ടം. സമ്മർദ്ദം വർദ്ധിപ്പിച്ചുകൊണ്ട്, എംഎസ് ധോണിയുടെ മാതാപിതാക്കൾ ആദ്യമായി ഒരു ഐപിഎൽ മത്സരം കാണാൻ എത്തി. ഇത് ഇന്ത്യൻ ഐക്കൺ വിരമിക്കൽ പ്രഖ്യാപിക്കാൻ തയ്യാറാകുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
എന്നിരുന്നാലും, മത്സരത്തിന് ശേഷം, സിഎസ്‌കെ ക്യാമ്പിൽ നിന്ന് അത്തരമൊരു പ്രഖ്യാപനമൊന്നും വന്നില്ല. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിന് ഈ വിരമിക്കൽ കിംവദന്തികളെക്കുറിച്ച് ചോദ്യങ്ങൾ നേരിടേണ്ടി വന്നു.
മൗനം വെടിഞ്ഞുകൊണ്ട്, അഞ്ച് തവണ ഐപിഎൽ ജേതാക്കളായ പരിശീലകൻ ഊഹാപോഹങ്ങൾക്ക് ഉള്ള മറുപടി കൊടുത്തു. ധോണി ഇപ്പോൾ എങ്ങും വിരമിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കുകൾ ഇങ്ങനെ- “ഇല്ല, അത് അവസാനിപ്പിക്കേണ്ടത് എന്റെ കടമയല്ല. എനിക്ക് ഒരു ഐഡിയയുമില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ഇപ്പോഴും ആസ്വദിക്കുന്നു. അദ്ദേഹം ഇപ്പോഴും ശക്തമായി മുന്നേറുകയാണ്. ഇക്കാലത്ത് ഞാൻ വിരമിക്കൽ സംബന്ധിച്ച് അയാളോട് ഒന്നും ചോദിക്കാറില്ല. നിങ്ങളാണ് ചോദിക്കേണ്ടത്.” മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഫ്ലെമിംഗ് പറഞ്ഞു.
സിഎസ്‌കെയ്ക്കു വേണ്ടി ധോണിയുടെ സമീപകാല ബാറ്റിംഗ് പ്രകടനങ്ങൾ രൂക്ഷമായ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ക്യാപിറ്റൽസിനെതിരായ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ അവസാനിച്ചു. ഒരു താരം പോലും നന്നായി ബാറ്റ് ചെയ്തില്ല എന്നത് കൂടുതൽ നിരാശക്ക് കാരണമായി. വിജയ് ശങ്കറിൻറെ മെല്ലെപ്പോക്ക് ചെന്നൈയുടെ തോൽവിയിലെ മറ്റൊരു പ്രധാന ഘടകമായി. 43 പന്തിലാണ് വിജയ് ശങ്കർ അർധ സെഞ്ച്വറി നേടിയത്. 11-ാം ഓവറിൽ ക്രീസിലെത്തിയ ധോണി പുറത്താകാതെ നിന്നെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. 26 പന്തിൽ 30 റൺസാണ് ധോണി നേടിയത്. 54 പന്തിൽ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 69 റൺസ് നേടിയ വിജയ് ശങ്കറും പുറത്താകാതെ നിന്നു.