അവൻ എന്റെ ടീമിൽ ഉള്ളതും ഡ്രസിങ് റൂമിൽ ഇരിക്കുന്നതും തന്നെ വലിയ ഭാഗ്യം, അമ്മാതിരി ലെവൽ താരമാണവൻ; ഗൗതം ഗംഭീറിന്റെ വാക്കുകളിൽ ആരാധകർക്കും ആവേശം

2024 സെപ്‌റ്റംബർ 19, വ്യാഴാഴ്ച മുതൽ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള ബംഗ്ലാദേശിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. ഗൗതം ഗംഭീറിനെ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചതിന് ശേഷം ടീം ഇന്ത്യ ഒരു സുപ്രധാന കാലഘട്ടത്തിലൂടെ കടന്ന് പോകുകയാണ്.

തൻ്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പര മുതൽ ഇപ്പോൾ താൻ പരിശീലകൻ എന്ന നിലയിൽ നിൽക്കുമ്പോൾ ഉള്ള വലിയ മാറ്റത്തെക്കുറിച്ചും ഗംഭീർ സംസാരിച്ചു. ആളുകൾ എപ്പോഴും ഇന്ത്യയിലെ ബാറ്റർമാരെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും രാജ്യം എങ്ങനെ ബാറ്റിംഗ് ഭ്രമത്തിലായെന്നും അദ്ദേഹം പരാമർശിച്ചു.

“എല്ലായ്‌പ്പോഴും ഇന്ത്യയിൽ ബാറ്റർമാർ ആണ് ചർച്ചാവിഷയം. ഇന്ത്യ ഒരു ഘട്ടത്തിൽ ബാറ്റിംഗിൽ അഭിനിവേശമുള്ള രാജ്യമായിരുന്നു. നിങ്ങൾ ബുംറ, [മുഹമ്മദ്] ഷമി, [മുഹമ്മദ്] സിറാജ്, [ആർ] അശ്വിൻ എന്നിവർക്ക് ക്രെഡിറ്റ് നൽകണം. ഈ കാലഘട്ടത്തിൽ നമ്മൾ ബോളർമാരെക്കുറിച്ചാണ് സംസാരിക്കുന്നത്.”

ടെസ്റ്റിനുള്ള ടീമിൽ ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളറെ ലഭിക്കാൻ ടീമിന് ഭാഗ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 36 ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ബുംറ ആ ടെസ്റ്റ് മത്സരങ്ങളിൽ ഉണ്ടാക്കിയ ഇമ്പാക്ട് വലുതാണ്. 2021 ലെ ഓവൽ, 2018 ലെ മെൽബൺ, 2024 ലെ വിശാഖപട്ടണം എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഏറ്റവും അറിയപ്പെടുന്ന ചില വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

“മൂന്ന് ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ. ഏറ്റവും മികച്ച കാര്യം, തനിക്ക് കഴിയുന്നത്ര ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നതാണ്. ബുംറയെ പോലെ ഒരാൾ ഞങ്ങളുടെ ടീമിൽ ഉള്ളതും ഞങ്ങളുടെ ഡ്രസിങ് റൂമിൽ ഇരിക്കുന്നതും തന്നെ വലിയ ബഹുമതിയാണ്. അവൻ ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ ടീമിലെ ഭാഗ്യമാണ്.” ഗംഭീർ പറഞ്ഞു.

അതേസമയം ഇത്തവണ കൂടി കിരീടം നേടാനായാൽ അത് ഓസ്‌ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയം ആയി മാറും.