ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് മത്സരങ്ങൾ ജയിച്ച അവർ ഒരു മത്സരം മാത്രം തോറ്റു പോയിന്റ് പട്ടികയിൽ ബെംഗളൂരു മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ആറ് പോയിന്റുള്ള മറ്റ് രണ്ട് ടീമുകൾ ഇപ്പോൾ ഉണ്ട്. ഗുജറാത്ത് ടൈറ്റൻസ് അവരുടെ മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിൽ ബാംഗ്ലൂരിന് മുന്നിൽ നിൽക്കുന്നു. ടൂർണമെന്റിൽ തോൽവിയറിയാത്ത ഏക ടീമായ ഡൽഹി പോയിന്റ് പട്ടികയിൽ മൂന്ന് വിജയത്തിന്റെ ബലത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്നലെ നടന്ന പോരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന പോരിൽ മുംബൈ ഇന്ത്യൻസ് 12 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു . 20 ഓവറിൽ 222 റൺസ് പിന്തുടർന്ന മുംബൈ, 209/9 റൺസ് നേടി പോരാട്ടം അവസാനിപ്പിച്ചു. തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല. ആർസിബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും 20-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും താളം കണ്ടത്തിയതോടെ മത്സരം ബാംഗ്ലൂരിന് അനുകൂലമായി.
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന് തുടക്കത്തിൽ ഓപ്പണർ ഫിൽ സാൾട്ടിനെ നഷ്ടം ആയെങ്കിലും ശേഷം ക്രീസിൽ എത്തിയ ദേവ്ദത്ത് പടിക്കൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. മറുഭാഗത്ത് വിരാട് കോഹ്‌ലിയും തകർപ്പൻ ഫോമിലായിരുന്നു. പവർ പ്ലേ അവസാനിക്കുമ്പോൾ ആർസിബിയുടെ സ്കോർ ബോർഡിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് പിറന്നത്. 22 പന്തിൽ 37 റൺസ് നേടിയ പടിക്കലിനെ മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്താക്കി.
തുടർന്ന് ക്രീസിലൊന്നിച്ച വിരാട് കോഹ്‌ലി – രജത് പാട്ടീദാർ സഖ്യം ആർസിബി ഇന്നിംഗ്സ് അതിവേഗം മുന്നോട്ട് കൊണ്ടുപോയി. കോഹ്‌ലി 67 റൺസ് നേടി ടോപ് സ്‌കോറർ ആയി മടങ്ങിയപ്പോൾ 31 പന്തിൽ 5 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 64 റൺസ് നേടിയാണ് പാട്ടീദാർ മടങ്ങിയത്. ജിതേഷ് ശർമ്മ 12 പന്തിൽ 2 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 32 റൺസ് നേടി. ഇതിലെ ജിതേഷിന്റെ മിന്നും ബാറ്റിംഗിനെ ധോണിയുടേതിനും ഹാർദികിന്റെതിനും സമാനമായി താരതമ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ധു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഇന്നിംഗ്സ് എങ്ങനെ ഫിനിഷ് ചെയ്യണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടിം ഡേവിഡും ജിതേഷും കാരണം ആർസിബിയുടെ ദുർബലമായ മധ്യനിര ശക്തമായി കാണപ്പെടുന്നു. ക്രുണാലിനും ബാറ്റ് ചെയ്യാൻ കഴിയും. ചില മത്സരങ്ങളിൽ ഡേവിഡ് ഫലപ്രദമായ ഇന്നിംഗ്സുകൾ കളിക്കുന്നുണ്ട്, ചിലതിൽ ജിതേഷ് ബാറ്റ് കൊണ്ട് തന്റെ പരമാവധി പുറത്തെടുക്കുന്നുണ്ട്.”
“അവർ രണ്ടുപേരും ആർസിബിക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. എംഎസ് ധോണിയെയും ഹാർദിക് പാണ്ഡ്യയെയും പോലെ ജിതേഷ് ശർമ്മ ഫിനിഷ് ചെയ്യുന്നു. ജിതേഷിന്റെ പ്രകടനം മത്സരത്തിന്റെ ഗതി മാറ്റിമറിച്ചതിനാൽ ജിതേഷിനെ പ്ലെയർ ഓഫ് ദ മാച്ച് ആക്കണമായിരുന്നു,” സിദ്ധു പറഞ്ഞു.