IPL 2025: ഇവിടെ ഇടംകൈയും പോകും വലംകൈയും പോകും, ഞെട്ടിച്ച് ഹൈദരാബാദ് താരത്തിന്റെ മൈൻഡ് ഗെയിം; വീഡിയോ കാണാം

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) സൺ‌റൈസേഴ്‌സ് ഹൈദരാബാദും (എസ്‌ആർ‌എച്ച്) തമ്മിലുള്ള പോരിൽ ഇരുകൈകളും ഉപയോഗിച്ച് പന്തെറിഞ്ഞ ഹൈദരാബാദ് താരം കമിന്ദു മെൻഡിസ് കാണികളെ അമ്പരപ്പിച്ചു. ടോസ് നേടി ആദ്യം ബൗൾ ചെയ്ത കെ‌കെ‌ആറിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഡി കോക്കും സുനിൽ നരൈനും നിരാശപ്പെടുത്തി ഡഗൗട്ടിലേക്ക് മടങ്ങി. എന്നിരുന്നാലും, ക്യാപ്റ്റൻ അജ്‌നിക്യ രഹാനെയും അങ്ക്രിഷ് രഘുവംശിയും മധ്യനിരയിൽ സമയം ചെലവഴിച്ച് ഉത്തരവാദിത്തമുള്ള ഇന്നിംഗ്‌സ് കളിച്ചു. മത്സരത്തിന്റെ 11-ാം ഓവറിൽ 27 പന്തിൽ 38 റൺസ് നേടിയ രഹാനെ പുറത്തായി.

പതിമൂന്നാം ഓവറിൽ, ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ശ്രീലങ്കൻ ഓൾറൗണ്ടർ കമിന്ദുവിന് സൺറൈസേഴ്സ് ടീം ക്യാപ്റ്റൻ കമ്മിൻസ് പന്ത് കൈമാറി. ശ്രീലങ്കൻ താരം ആകട്ടെ ആദ്യ രണ്ട് പന്തുകളും ഇടംകൈയ്യൻ ബാറ്റ്സ്മാൻ വെങ്കിടേഷ് അയ്യർക്കെതിരെ വലംകൈ കൊണ്ട് എറിഞ്ഞു. രണ്ടാമത്തെ പന്തിൽ വെങ്കിടേഷ് ഒരു റൺ എടുത്തു, അത് രഘുവംശിയെ സ്ട്രൈക്കിലേക്ക് നയിച്ചു. വലംകൈയ്യൻ ബാറ്റ്സ്മാനെ നേരിട്ട മെൻഡിസ് ഇടംകൈയ്യൻ ബൗളിംഗിലേക്ക് മാറി. അവിടെ തന്റെ നാലാം പന്തിൽ അങ്ക്രിഷ് രഘുവംശിയുടെ വിക്കറ്റും താരം സ്വന്തമാക്കി . എന്നിരുന്നാലും, രഘുവംശിയുടെ നിർണായക വിക്കറ്റ് നേടിയിട്ടും, കമ്മിൻസ് ശ്രീലങ്കൻ താരത്തെ ഇന്നിംഗ്സിൽ വീണ്ടും ഒരു ബൗളറായി ഉപയോഗിച്ചില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമല്ല ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും കാണാൻ സാധികാത്ത കാഴ്ചയാണ് ഒരു ബോളർ രണ്ടും കൈയും കൊണ്ട് പന്തെറിയുന്നത്. അതിനാൽ തന്നെ ഈ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റൺസ് ജയം സ്വന്തമാക്കിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 16.4 ഓവറിൽ 120ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറ, വരുൺ ചക്രവർത്തി എന്നിവരാണ് ഹൈദരബാദിനെ തകർത്തത്.