IPL 2025: ഉള്ളത് പറയാമല്ലോ അത് എനിക്ക് ദഹിക്കാൻ പ്രയാസമായിരുന്നു, ആ വാർത്ത കേട്ടപ്പോൾ സങ്കടമായി; വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നാല് മത്സരങ്ങളിൽ നിന്ന് മുഹമ്മദ് സിറാജ് 9 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തി വരുന്നത്. പതിനെട്ടാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കളിക്കുന്നതിനിടെ തുടർച്ചയായി രണ്ട് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകളും നേടി തിളങ്ങി നിൽക്കുന്നു. മുൻ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് താരം തുടങ്ങിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ, നാല് വിക്കറ്റുകൾ നേടി ഹോം ടീമിനെ 152/8 എന്ന നിലയിൽ ഒതുക്കാൻ ജിടിയെ സഹായിച്ചു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, അനികേത് വർമ്മ, സിമർജീത് സിംഗ് എന്നിവരുടെ വിക്കറ്റുകൾ സിറാജ് വീഴ്ത്തി.

ഗുജറാത്ത് ആകട്ടെ 16.4 ഓവറിൽ ലക്‌ഷ്യം പൂർത്തിയാക്കി . എന്തായാലും തകർപ്പൻ പ്രകടനത്തിന് പിന്നാലെ പ്ലയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സിറാജ് മത്സരശേഷം ചില കാര്യങ്ങൾ സംസാരിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ താരം വരുന്നതിന് മുമ്പ് ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സജീവമായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും ഉള്ള ടീമിൽ പോലും താരത്തിന് സ്ഥാനം കിട്ടിയില്ല. ജസ്പ്രീത് ബുംറയുടെ അഭാവവും മുഹമ്മദ് ഷാമിയുടെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കയും ഉണ്ടായിരുന്നിട്ടും ഹർഷിത് റാണക്കാണ് സിറാജിന് മുന്നിൽ അവസരം കിട്ടിയത്.

“ഹോം ഗ്രൗണ്ടിൽ വിക്കറ്റ് വീഴ്ത്തുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്. എന്റെ കുടുംബം സ്റ്റാൻഡിൽ ഉണ്ടായിരുന്നു, അതിനാൽ അവരുടെ മുന്നിൽ നന്നായി പന്തെറിയുന്നത് എനിക്ക് ആത്മവിശ്വാസം നൽകി,” മുഹമ്മദ് സിറാജ് പറഞ്ഞു.

“ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഞാൻ എന്റെ ബൗളിംഗ്, ഫിറ്റ്നസ്, മാനസിക ശക്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് ഉൾക്കൊള്ളാൻ എളുപ്പമായിരുന്നില്ല. കുറച്ച് ദിവസത്തേക്ക് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ പോരായ്മകളിൽ പഠിക്കാനും പരിഹരിക്കാനും ഞാൻ എന്നെത്തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. പതിവായി കളിക്കുന്നതിനാൽ എന്റെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു ഇടവേള എനിക്ക് സഹായകരമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more