IPL 2025: പത്തു തലയാ ഇവന് തനി രാവണൻ, തോൽവി ഉറപ്പിച്ച സമയത്ത് മുംബൈയെ രക്ഷിച്ചത് രോഹിത്തിന്റെ കൂർമബുദ്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഐപിഎൽ 2025 മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡിസി നാല് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിയിൽ നിന്നപ്പോൾ അവർ ജയം ഉറപ്പിച്ചത് ആയിരുന്നു. ബാക്കിയുള്ള 7 ഓവറിൽ ജയിക്കാൻ 61 റൺസ് മാത്രം മതിയായിരുന്ന ഡൽഹി ആവേശത്തിലായി. ആ സമയത്താണ് നനഞ്ഞ പന്ത് മാറ്റാൻ മുംബൈ അഭ്യർത്ഥിച്ചതും അത് അമ്പയർമാർ അംഗീകരിച്ചതും. അത് കളിയിലേക്ക് തിരിച്ചുവരാനും ഒടുവിൽ 12 റൺസിന്റെ നേരിയ വ്യത്യാസത്തിൽ ജയിക്കാനും മുംബൈയെ സഹായിച്ചു.

എന്തായാലും മത്സരശേഷം, ടീമിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശർമ്മയുടെ ബുദ്ധിയാണ് മുംബൈ ജയത്തിന് പിന്നിലെ കാരണമായി കണ്ടെത്തിയത്. പതിമൂന്നാം ഓവറിന് ശേഷം പന്ത് മാറ്റിയപ്പോൾ, ഇംപാക്ട് സബ് ആയി കരൺ ശർമ്മ എത്തിയപ്പോൾ പുറത്തേക്ക് പോയ ശേഷം ഡഗ്-ഔട്ടിലായിരുന്നു രോഹിത്. ആക്രമണത്തിൽ സ്പിൻ കൊണ്ടുവരാൻ അദ്ദേഹം അവിടെ ഇരുന്ന് ഹാർദിക്കിനോട് നിർദ്ദേശിച്ചു. പന്ത് ഡ്രൈ ആയതിനാൽ രോഹിതിന്റെ പദ്ധതി കൃത്യമായി പ്രവർത്തിച്ചു. ഗ്രൗണ്ടിലേക്ക് നിർദ്ദേശങ്ങൾ അയയ്ക്കുന്നതിന് മുമ്പ് രോഹിത്, മുംബൈയുടെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെയോടും, ഹെഡ് കോച്ച് ജയവർധനയോടും ഒരു ചർച്ചയിൽ ഏർപ്പെട്ടിരുന്നുവെന്ന് സ്റ്റാർ സ്പോർട്സ് പങ്കിട്ട ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ബാറ്റിങ്ങിൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ രോഹിത്തിന് ഇന്നലെ എന്തായാലും തന്റെ ക്രിക്കറ് ബുദ്ധി കൊണ്ട് ടീമിന് സംഭാവന നല്കാൻ ആയി. നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ ആകാതെ രോഹിത് 18 റൺ മാത്രം എടുത്ത് പുറത്താക്കുക ആയിരുന്നു.

അതേസമയം മത്സരത്തിലേക്ക് വന്നാൽ ഐപിഎല്ലിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയം സ്വന്തമാക്കി. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ജയം ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഡൽഹി അനാവശ്യ അബദ്ധങ്ങൾ കാണിച്ച് തോൽവി വഴങ്ങുക ആയിരുന്നു.