കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം, വിവാദ പ്രസ്താവനയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം; എങ്ങനെ ഇങ്ങനെ പറയാൻ തോന്നിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര; വിമർശനം ശക്തം

കൊൽക്കത്തയിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവാപകമായി പ്രതിഷേധം ശക്തമാക്കുക ആണ്. കർ ആശുപത്രിയിലെ എമർജൻസി വാർഡ് അടിച്ചുതകർത്തു. ഡോക്ടർമാർ തുടങ്ങിവെച്ച സമരം ഇന്ന് സാധാരണ ആളുകൾ കൂടി ഏറ്റെടുക്കുമ്പോൾ രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുളള പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. പ്രമുഖ നേതാക്കളും സിനിമ മേഖലയിലെ പ്രശസ്തരും അടക്കം സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുമ്പോഴും പ്രതിഷേധ കുറിപ്പ് എഴുതുമ്പോഴും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നടത്തിയ പ്രസ്താവന വിവാദത്തിൽ ആയിരിക്കുകയാണ്.

കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷ നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. “ഇത് വളരെ നിർഭാഗ്യകരമാണ്, ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. അത് എവിടെയും സംഭവിക്കാം. ഞങ്ങൾക്ക് നല്ല സുരക്ഷാ സംവിധാനമുണ്ട്, ഇന്ത്യ ഒരു മികച്ച രാജ്യമാണ്. നമ്മൾ വലിയ നഗരത്തിലും വലിയ സംസ്ഥാനത്തിലുമാണ് ജീവിക്കുന്നത്. ഒരു സംഭവം കൊണ്ട് രാജ്യത്തെ വിലയിരുത്താൻ കഴിയില്ല, പക്ഷേ കർശനമായ നടപടിയെടുക്കണം. ആശുപത്രികളിലും ഗ്രൗണ്ടുകളിലും തെരുവുകളിലും കൃത്യമായ സുരക്ഷ ഉണ്ടായിരിക്കണം,” സൗരവ് ഗാംഗുലി പറഞ്ഞു.

കൊലപാതകത്തിൽ പ്രതിഷേധിച്ച ബംഗാളി നടത്തി ശ്രീലേഖ മിത്ര, കൊൽക്കത്ത ബലാത്സംഗത്തെ ഒറ്റപ്പെട്ട സംഭവമാണെന്ന് വിശേഷിപ്പിച്ചതിന് ഗാംഗുലിക്കെതിരെ ആഞ്ഞടിച്ചു.

“ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ആളുകൾ നിങ്ങളെ സ്നേഹിച്ചു. അവർ നിങ്ങളുടെ ടിവി ഷോകളെ അഭിനന്ദിച്ചു. നിങ്ങളെ മഹാരാജാ എന്നു വിളിക്കുന്നു. നിങ്ങൾ അതിനെ ഒരു ഒറ്റപ്പെട്ട സംഭവം എന്ന് വിളിച്ചതിൽ എനിക്ക് സങ്കടമുണ്ട്. ഇതുപോലുള്ളവരെ വലിച്ചിഴക്കേണ്ട സമയമാണിത്, ”അവർ പറഞ്ഞു.

തൻ്റെ മുൻ പ്രസ്താവന വളച്ചൊടിച്ചെന്ന് ഇതിന് പിന്നാലെ ഗാംഗുലി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്ക് സൗരവ് പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.