MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ ആനിമേറ്റഡ് ‘നോട്ട്ബുക്ക് ആഘോഷം’ നടത്തിയ പണി കിട്ടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവ ദിഗ്‌വേഷ് രതി വീണ്ടും സമാന കുറ്റം ആവർത്തിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീസിന്റെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ആയിരുന്നു ഐപിഎൽ പിഴയായി വിധിച്ചത്.

എന്തായാലും പിഴ കിട്ടിയിട്ടും ട്രോളുകൾക്ക് ഇരയായിട്ടും തന്റെ ആഘോഷ രീതി മാറ്റാൻ താരം ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയർത്തിയ 204 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ തകർന്ന അവസരത്തിൽ ആയിരുന്നു നമാൻ ദിർ എന്ന മിടുക്കനായ യുവതാരം സൂര്യകുമാറിനൊപ്പം ചേർന്നത്. താരം യദേഷ്ടം റൺ നേടി മുന്നേറുമ്പോൾ ആണ് 24 പന്തിൽ 46 റൺ എടുത്ത താരത്തെ ദിഗ്‌വേഷ് മടക്കിയത്. താരത്തെ ക്ലീൻ ബൗൾഡ് ആക്കിയതിന് ശേഷമാണ് ദിഗ്‌വേഷ് വീണ്ടും നോട്ടുബുക്ക് ആഘോഷം പുറത്ത് എടുത്തത്.

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ റൺ-ചേസിനിടെയാണ് ആദ്യ സംഭവം നടന്നത്. ഡൽഹിയിലെ ആഭ്യന്തര സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷം, രതി ബാറ്റ്സ്മാന്റെ അടുത്തേക്ക് നടന്ന് ‘നോട്ട്ബുക്ക് ആഘോഷം’ അനുകരിച്ചു. 2019 ൽ കെസ്രിക് വില്യംസും പിന്നീട് വിരാട് കോഹ്‌ലിയും പ്രശസ്തമാക്കിയ ഒരു ആംഗ്യമാണിത്.

രണ്ട് കൂട്ടുകാർക്കിടയിൽ ഉള്ള തമാശയായി ഇതിനെ കാണാം എങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് നിയമം അതിനൊന്നും അനുവദിച്ചില്ല. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം രതി സമ്മതിച്ചു, ഇത് “ഒരു ബാറ്റ്‌സ്മാനെ പുറത്താക്കുമ്പോൾ അധിക്ഷേപിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.” ഐപിഎൽ നിയമങ്ങൾ അനുസരിച്ച്, ലെവൽ 1 കുറ്റങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.

സോഷ്യൽ മീഡിയയിൽ എന്തായാലും ഈ ആഘോഷം പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. അന്നത്തെ മത്സരശേഷം പഞ്ചാബ് വിജയത്തിന് പിന്നാലെ പഞ്ചാബ് ഉടമകൾ ഒന്നടകം ദിഗ്‌വേഷ് രതിയുടെ ആഘോഷം അനുകരിച്ചുകൊണ്ട് മറുപടി കൊടുക്കുകയും ചെയ്തു.