IND vs PAK: ഗില്ലിനോട് 'പോടാ' പറഞ്ഞവര്‍ക്ക് ടൂര്‍ണമെന്റിന് പുറത്തേക്ക് ടിക്കറ്റ് കൊടുത്ത് ഇന്ത്യന്‍ പ്രതികാരം, മഹാത്ഭുതങ്ങള്‍ കാത്ത് പച്ചപ്പട

ചാമ്പ്യന്‍സ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച് രോഹിത് ശര്‍മ്മയും സംഘവും. ദുബായില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കോഹ്‌ലി 111 ബോളില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. താരം 67 ബോളില്‍ 1 സിക്‌സിന്റെയും 5 ഫോറിന്റെയും 56 അകമ്പടിയില്‍ റണ്‍സെടുത്തു. രോഹിത് ശര്‍മ്മ 15 ബോളില്‍ 20, ശുഭ്മാന്‍ ഗില്‍ 52 ബോളില്‍ 46, ഹാര്‍ദ്ദിക് പാണ്ഡ്യ 6 ബോളില്‍ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി രണ്ടും, ഖുഷ്ദില്‍ ഷാ, അബ്‌റാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി വമ്പന്‍ സ്‌കോര്‍ ലക്ഷ്യം വെച്ചിറങ്ങിയ പാക് പട 49.4 ഓവറില്‍ 241 റണ്‍സില്‍ ഒതുങ്ങി. 76 ബോളില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് അവരുടെ ടോപ് സ്‌കോറര്‍.

നായകന്‍ മുഹമ്മദ് റിസ്വാന്‍ 77 ബോളില്‍ 46 റണ്‍സെടുത്തു. ഖുഷ്തില്‍ ഷാ 38, ഇമാം ഉള്‍ ഹഖ് 10, ബാബര്‍ അസം 23, സല്‍മാന്‍ അലി 19, തയ്യബ് താഹിര്‍ 4, നസീം ഷാ 14, ഷഹീന്‍ അഫ്രീദി 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ സങ്കീര്‍ണ്ണമായി. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പാകിസ്ഥാന്‍ 60 റണ്‍സിന് തോറ്റിരുന്നു. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമിയിലേക്ക് മുന്നേറാനാകൂ.