പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 113 റണ്‍സ് തോല്‍വി. കിവീസ് മുന്നോട്ടുവെച്ച 359 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ മൂന്നാം ദിനം 245 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടിംന്നിംഗുകളിലായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചെല്‍ സാറ്റ്‌നെറാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടി ശേഷിക്കെ കിവീസ് 2-0 ന് ഉറപ്പിച്ചു.

കിവീസിനായി സാറ്റ്‌നെര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ ഫിലിക്‌സ് ഒരു വിക്കറ്റും വീഴ്ത്തി. അര്‍ധദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച ജയ്‌സ്വാള്‍ 65 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 77 റണ്‍സെടുത്ത് പുറത്തായി.

ശുഭ്മന്‍ ഗില്‍ (31 പന്തില്‍ നാലു ഫോറുകളോടെ 23), വിരാട് കോഹ്‌ലി (40 പന്തില്‍ രണ്ടു ഫോറുകളോടെ 17), വാഷിംഗ്ടണ്‍ സുന്ദര്‍ (47 പന്തില്‍ രണ്ടു ഫോറുകളോടെ 21), ആര്‍ അശ്വിന്‍ (34 ബോളില്‍ രണ്ട് ഫോറുകളോടെ 18) രവീന്ദ്ര ജഡേജ (84 ബോളില്‍ 2 ഫോറുകളോടെ 42 ) ജസ്പ്രീത് ബുമ്ര (4 ബോളിൽ 1 ഫോറും 1 സിക്സുമായി 10) എന്നിവര്‍ മാത്രമാണ് ജയ്‌സ്വാളിനു പുറമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. 2013ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ ടീമായി കിവീസ് മാറി.