'ഈ രീതിയോട് യോജിക്കാനാവില്ല'; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ജഴ്സി നമ്പര്‍ വിരമിക്കലിനെ എതിര്‍ത്ത് മുന്‍ താരം

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മ്മയുടെയും ജേഴ്സി നമ്പര്‍ വിരമിക്കലിനെ എതിര്‍ത്ത് മുന്‍ താരം റോബിന്‍ ഉത്തപ്പ. ബിസിസിഐ ഇത്തരത്തില്‍ ജഴ്സികള്‍ വിരമിക്കാന്‍ തുടങ്ങിയാല്‍ യുവതാരങ്ങള്‍ക്ക് ഒരു സംഖ്യയും അവശേഷിക്കില്ലെന്ന് താരം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 18, 45 ജേഴ്സികള്‍ വിരമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

നിങ്ങള്‍ ജഴ്സികള്‍ വിരമിക്കാന്‍ തുടങ്ങിയാല്‍, യുവതാരങ്ങള്‍ക്ക് ഒരു സംഖ്യയും അവശേഷിക്കില്ല. അവര്‍ ഇതിനകം 10 ഉം 7 ഉം വിരമിച്ചു. ഒരു യുവ കളിക്കാരന് 10 അല്ലെങ്കില്‍ 7 വേണമെങ്കില്‍, അയാള്‍ക്ക് അത് നേടാനാവില്ല. അത് ശരിയായ സമീപനമല്ല. ബിസിസിഐക്ക് ഐക്കണിക് നമ്പറുകള്‍ തടഞ്ഞുവയ്ക്കാന്‍ കഴിയും, പ്രശസ്തമായ നമ്പറുകളിലൊന്ന് ധരിക്കാന്‍ യോഗ്യനായ ഒരു കളിക്കാരന്‍ വരുമ്പോള്‍ ആ ജേഴ്‌സി നമ്പര്‍ നല്‍കണം- റോബിന്‍ ഉത്തപ്പ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും എംഎസ് ധോണിയെയും ആദരിക്കുന്നതിനായി അവര്‍ വിരമിച്ചതിന് പിന്നാലെ അവരുടെ 10, 7 എന്നീ ജഴ്സി നമ്പറുകളും വിരമിപ്പിച്ചിരുന്നു.

ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരുന്നു. മെഗാ മത്സരത്തില്‍ വിരാട് 76 റണ്‍സ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായി രോഹിത് ഫിനിഷ് ചെയ്തു. പിന്നാലെ ഇരുവരും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.