MI VS LSG: വെടിക്കെട്ട് ബാറ്ററുടെ പുറത്താവലിന് പിന്നില്‍ രോഹിതിന്റെ കാഞ്ഞബുദ്ധി, ഹാര്‍ദിക്ക് പറഞ്ഞപ്പടി അനുസരിച്ചു, ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 12 റണ്‍സിന്റെ തോല്‍വി വഴങ്ങിയെങ്കിലും ബോളിങ്ങിലും ബാറ്റിങ്ങിലും ഇന്നലെ ശ്രദ്ധേയ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ചവച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് പ്രകടനവും മലയാളി താരം വിഘ്‌നേഷ് പുതൂരിന്റെ പെര്‍ഫോമന്‍സും എടുത്തുപറയേണ്ടത് തന്നെയാണ്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ലഖ്‌നൗവിനെ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ നേതൃത്വത്തിലുളള ബോളിങ് നിര ഒതുക്കുകയായിരുന്നു. കളിയില്‍ അപകടകാരിയാവുമെന്ന് തോന്നിപ്പിച്ച വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പുരാനെ ഹാര്‍ദിക്ക് പാണ്ഡ്യ ഔട്ടാക്കിയ ബോള്‍ ശ്രദ്ധേയമായിരുന്നു. പവര്‍പ്ലേ കഴിഞ്ഞ ശേഷമുളള ഒമ്പതാം ഓവറിലാണ് പുരാനെ ദീപക് ചാഹറിന്റെ കൈകളിലെത്തിച്ച് ഹാര്‍ദിക്  മടക്കിയയച്ചത്.

ആറ് ബോളില്‍ ഒരു ഫോറും ഒരു സിക്‌സുമായി 200.00 സ്‌ട്രൈക്ക് റേറ്റില്‍ താരം കത്തിക്കയറുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായുളള ഹാര്‍ദിക്കിന്റെ ആ സ്ലോ ബോള്‍ വന്നത്. അതേസമയം ഈ വിക്കറ്റില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പങ്കുണ്ടെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. “ഫീല്‍ഡിനുളളില്‍ 11 കളിക്കാര്‍ മാത്രമേയുളളൂ. പക്ഷേ രോഹിത് ശര്‍മ പുറത്തുനിന്ന് വന്നു പറഞ്ഞു: കുറച്ചുപതുക്കെ പന്ത് എറിയൂവെന്ന്. നോക്കൂ, ഹാര്‍ദിക്ക് ഇവിടെയും ചെയ്തത് അതാണ്. അദ്ദേഹം ഒരു സ്ലോ ബൗണ്‍സര്‍ ഏറിഞ്ഞു. ഫലം എന്തായിരുന്നു? അത് നേരെ ദീപക് ചഹാറിന്റെ കൈകളിലെത്തി. മികച്ചൊരു തന്ത്രമാണത്, പുരാന്റെ വിക്കറ്റിന് ശേഷം രോഹിത് ശര്‍മ്മ വളരെ ഹാപ്പിയായിരുന്നു, സാബ കരീം പറഞ്ഞു.

കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് രോഹിത് ശര്‍മ ഇന്നലെ എല്‍എസ്ജിക്കെതിരെ കളിക്കാതിരുന്നത്. മാച്ചിനില്ലെങ്കിലും മെന്ററുടെ റോളിലെത്തി ടീമിന് വേണ്ട നിര്‍ദേശങ്ങള്‍ താരം എപ്പോഴും നല്‍കുന്നുണ്ടായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പകരം റിയാന്‍ റിക്കല്‍ട്ടനൊപ്പം വില്‍ ജാക്‌സ് ആണ് ഇന്നലെ മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്.

Read more