'ഇന്ത്യ വിജയിക്കുക എന്നത് ഞങ്ങള്‍ പാകിസ്ഥാന്‍കാര്‍ക്ക് ഇഷ്ടമല്ല'; ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണം പരസ്യമാക്കി പാക് താരം

തങ്ങളുടെ തോല്‍വിക്ക് തങ്ങളൊഴികെ എല്ലാവരെയും കുറ്റപ്പെടുത്താന്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ടീം ഇഷ്ടപ്പെടുന്നുവെന്ന് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്. ഇന്ത്യ ജയിക്കുന്നത് പാകിസ്ഥാനികള്‍ക്ക് ഇഷ്ടമല്ലെന്നും അതാണ് ഇന്ത്യയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലുള്ള കാരണമെന്നും ബട്ട് പറഞ്ഞു.

ഗയാനയില്‍ ഇന്ത്യയ്ക്ക് മത്സരങ്ങള്‍ നല്‍കി ഐസിസി അവരെ സഹായിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഒരുപാട് ആളുകള്‍ ഉന്നയിക്കുന്നതായി കണ്ടു. ഇന്ത്യക്കെതിരായ മത്സരത്തില്‍ 8 വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ പാകിസ്ഥാന്‍ വിജയിച്ചിരുന്നുവെങ്കില്‍ അവര്‍ ടൂര്‍ണമെന്റില്‍ മികവ് പുലര്‍ത്തിയേനെ എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ഇന്ത്യ വിജയിക്കുക എന്നത് ഞങ്ങള്‍ പാകിസ്ഥാന്‍കാര്‍ക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള വിജയങ്ങള്‍ ലോകത്തിന് മുമ്പില്‍ ഞങ്ങളെ നല്ല രീതിയിലല്ല അവതരിപ്പിക്കുക എന്ന് ഇവര്‍ക്ക് അറിയാം.

പ്രൊഫഷണലായി കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍, ഇന്ത്യ തന്നെയാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചത് എന്ന് വ്യക്തമാവും. നിലവില്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വഴികള്‍ കൃത്യതയുള്ളതാണ്. അത് പരിശീലനത്തിന്റെ കാര്യത്തില്‍ ആയാലും റോളുകളുടെ കാര്യത്തിലായാലും ഇന്ത്യയ്ക്ക് ഒരു വ്യക്തതയുണ്ട്. മാത്രമല്ല സ്‌ക്വാഡിന്റെ ബെഞ്ചിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും മുന്‍പോട്ടുള്ള ഭാവിയെപ്പറ്റി നിര്‍ണയിക്കാനും ഇന്ത്യയ്ക്ക് അനായാസം സാധിക്കുന്നുണ്ട്.

നിലവില്‍ സിംബാബ്‌വെ പര്യടനത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ. ഒരു യുവ നായകന് കീഴില്‍ യുവ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇത്തവണ സിംബാബ്‌വെയെ നേരിടുന്നത്. മാത്രമല്ല ഇത്തവണ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മുമ്പായി ഇന്ത്യ എ ടീം ഓസ്‌ട്രേലിയക്കെതിരെ ചതുര്‍ദിന ക്രിക്കറ്റ് മത്സരവും കളിക്കും. ഇതൊക്കെയും അവരുടെ കൃത്യമായ പ്ലാനിംഗാണ് വ്യക്തമാക്കുന്നത്- സല്‍മാന്‍ ബട്ട് പറഞ്ഞു.