'90 എത്തിയപ്പോള്‍ ആശയക്കുഴപ്പം, കരുത്തായത് സൂര്യയുടെ ആ വാക്കുകള്‍'; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സെഞ്ച്വറി നേടിയ നിമിഷത്തെ മനോവികാരങ്ങള്‍ പങ്കുവെച്ച് സഞ്ജു സാംസണ്‍. 90 കടന്നപ്പോഴാണ് സെഞ്ച്വറിയെ കുറിച്ചുള്ള ചിന്തയുണ്ടായതെന്ന് സഞ്ജു പറഞ്ഞു. പിന്നീട് എങ്ങനെ സെഞ്ച്വറിയിലേക്ക് എത്തണമെന്ന ആശയക്കുഴപ്പം ഉണ്ടായെന്നും പിന്നീട് സൂര്യകുമാര്‍ തന്നെ കരുത്തായതെന്നും സഞ്ജു വെളിപ്പെടുത്തി.

ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് മത്സരത്തിലും നന്നായി തുടങ്ങിയെങ്കിലും വേഗം ഔട്ടായി. പക്ഷേ ഫോമിലായതിനാല്‍ നല്ലൊരു ഇന്നിങ്‌സ് വരാനിരിക്കുന്നു എന്നറിയാമായിരുന്നു. അവസാന മാച്ചില്‍ ആദ്യ 23 ഓവര്‍ കഴിഞ്ഞതോടെ ടെന്‍ഷന്‍ മാറി. പവര്‍പ്ലേയില്‍ 30 റണ്‍സ് അടിച്ചപ്പോള്‍ 50 അടിച്ചാല്‍ കൊള്ളാമായിരുന്നു എന്നു തോന്നി. പക്ഷേ അതിന് സിംഗിള്‍ എടുക്കാനും പറ്റില്ല. അടിച്ചേ പറ്റൂ.

60ല്‍ നിന്ന് 5 സിക്‌സറുകളോടെ അതിവേഗം 90 എത്തിയപ്പോഴാണ് 100 എന്ന ചിന്തയുണ്ടായത്. അത് വലിയ കാര്യമാണല്ലോ. 2 ഫോര്‍ അടിച്ച് നൂറിലെത്തണോ സിംഗിള്‍ എടുക്കണോയെന്നൊക്കെ ചിന്തിച്ചു. അതുവരെ കളിച്ച രീതി തന്നെ തുടരാനാണ് മനസ് പറഞ്ഞത്. പക്ഷേ ഒരു ഷോട്ട് കളിച്ച് ബീറ്റ് ആയപ്പോള്‍ മറു വശത്തുണ്ടായിരുന്ന സൂര്യകുമാര്‍ അടുത്തു വന്ന് എന്താണ് ചിന്തിക്കുന്നതെന്നു ചോദിച്ചു.

അടിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നതെന്നു പറഞ്ഞു. അടിച്ചോളൂ.. പക്ഷേ നീ ഉറപ്പായും ഒരു സെഞ്ചറി അര്‍ഹിക്കുന്നുണ്ടെന്നും അതു നേടണമെന്നും സൂര്യ പറഞ്ഞു. അതുകേട്ടപ്പോള്‍ ആശ്വാസമായി. 12 ബോള്‍ കൂടുതല്‍ എടുത്താലും കുഴപ്പമില്ലെന്നു തോന്നി. സെഞ്ചറി നേടിയപ്പോള്‍ സൂര്യയുടെ ആഘോഷമാണ് എന്റെ സന്തോഷം ഇരട്ടിയാക്കിയത്. ഞാന്‍ ഹെല്‍മറ്റ് മാറ്റി നോക്കുമ്പോള്‍ സൂര്യ ഹെല്‍മറ്റ് ഊരി എന്റെ അടുത്തെത്തിയിരുന്നു- സഞ്ജു പറഞ്ഞു.