ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയില്‍ കേന്ദ്രനേതൃത്വവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുണ്ടായ ചക്കിളത്തിപ്പോര് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതോടെ യോഗി ഇനി യുപി മുഖ്യമന്ത്രിയായി തുടരുമോയെന്ന ചോദ്യം ഉയരുകയും ചെയ്തു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ കോവിഡ് കാലത്ത് ലോകം പുറത്തറിഞ്ഞ യുപി മോഡല്‍ വികസന കഥയും യമുനയിലെ മൃതശരീരങ്ങളും പഴംങ്കഥയാക്കാന്‍ യോഗി ആദിത്യനാഥിന്റെ അനുയായികള്‍ വികസന പുരുഷനായി യോഗിയെ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് യൂണിവേഴ്‌സിയെ മറയാക്കി. മോദിയ്ക്ക് ശേഷം യോഗി എന്ന ക്യാമ്പെയ്‌നും ശക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതിന്റെ അതേ പാറ്റേണില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു പിഎം പിആര്‍ വര്‍ക്ക് നല്ലരീതിയില്‍ നടന്നുവരുന്ന കാലത്ത് ഇന്ത്യയില്‍ ഏത് സംസ്ഥാനങ്ങളിലെ പ്രശ്‌നം നടന്നാലും അഭിപ്രായ പറഞ്ഞു യോഗി രംഗത്തെത്താറുണ്ട്. ഇപ്പോള്‍ ത്രിഭാഷ നയവുമായി ബന്ധപ്പെട്ടാണ് എംകെ സ്റ്റാലിനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൊമ്പുകോര്‍ക്കുന്നത്.
Read more
എട്ട് കൊല്ലമായി യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് ഏറ്റവും കൂടുതല്‍ കൊല്ലം ഭരിക്കുന്ന മുഖ്യമന്ത്രിയായി കഴിഞ്ഞു. ഇനി ലക്ഷ്യം രാജ്യ ഭരിക്കലാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് യോഗിയുടെ ഇടപെടലെല്ലാം. വികസനത്തിന് വേണ്ടി എന്തും ചെയ്യുന്ന വികാസ് പുരുഷനാവാന്‍ കുംഭമേള അടക്കം ഉപയോഗിക്കുന്നുണ്ട് ഹിന്ദുത്വ ശക്തികള്‍. തുടക്കം മുതല്‍ തന്നെ ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്തുള്ള ചില കുറ്റവാളികളെ കര്‍ശനമായി നേരിടുന്നതിലൂടെ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് കാണിക്കാന്‍ ജനങ്ങള്‍ക്ക് ഇടയില്‍ വലിയ രോഷം ഉയര്‍ത്തിയ ബലാല്‍സംഗ കേസുകളിലെ പ്രതികളുടെ അടക്കം വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. അങ്ങനെ ബുള്‍ഡോസര്‍രാജ് എന്ന വാക്കും ഇന്ത്യ ഒന്നാകെ പ്രചാരത്തിലായി. പല നടപടികളും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ സ്വത്തുക്കള്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ നടപടി കുടുംബാംഗങ്ങളെ പെരുവഴിയിലാക്കുകയും ചെയ്തതോടെ യോഗിയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൂടി. കുറ്റവാളികളെ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലാതാക്കുന്നതും വിവിധ കേസുകളിലെ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നടപടിക്രമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കോടതികളുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.