ചെന്താരകമണ്ണ് ചുവക്കുമോ അതോ സുധാകര വചനത്തില്‍ വീഴുമോ?; ഇടത് കോട്ടയെന്ന പേരും പാര്‍ലമെന്റിലെ വലത് ചായ്‌വും, കണ്ണൂരില്‍ സുധാകരനോ ജയരാജനോ

കണ്ണൂര്‍ എന്ന് കേട്ടാല്‍ ചെങ്കൊടിയും അരിവാള്‍ ചുറ്റിക നക്ഷത്രവും കാലം മലയാളി മണ്ണില്‍ കൊത്തിവെച്ച ചില ജനനേതാക്കളുമെല്ലാമാണ് ആദ്യം മനസിലേക്ക് ഓടി വരുക. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന കണ്ണൂരിന്റെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യം എഴുതിച്ചേര്‍ത്ത പേര് പാവങ്ങളുടെ പടത്തലവനായ എകെജിയുടേതാണ്. അന്ന് മുതലിങ്ങോട്ട് ഇടത് മണ്ണിന്റെ ചൂരും ചൂടുമെല്ലാം കണ്ണൂരിലെ തിരഞ്ഞെടുപ്പുകളിലുണ്ട്. നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ സംശയത്തിനിടയ നല്‍കാത്ത വിധം ചുവക്കുന്ന കണ്ണൂര്‍ പക്ഷേ ലോക്‌സഭയില്‍ ആദ്യവട്ടം എകെജിയോട് കാണിച്ച മമത സിപിഎമ്മിനോട് കാണിച്ചിട്ടില്ല. കണക്കെടുത്താല്‍ കണ്ണൂരിന്റെ ലോക്‌സഭാ ചരിത്രത്തില്‍ മുമ്പന്‍ കോണ്‍ഗ്രസ് തന്നെയാണ്. അവിടെയൊരു അഞ്ച് വട്ടം അടിപ്പിച്ച് ജയിച്ചു കയറിയ കോണ്‍ഗ്രസുകാരന്‍ മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്. ആ മുല്ലപ്പള്ളിയെ അട്ടിമറിച്ചൊരു അത്ഭുതക്കുട്ടിയെന്ന വിളിപ്പേരുകാരനുണ്ട്. സിപിഎമ്മിന് വേണ്ടി രണ്ട് തവണ കണ്ണൂര്‍ മുല്ലപ്പള്ളിയില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത് വിജയിപ്പിച്ച ശേഷം ഒരു നാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എ പി അബ്ദുള്ളക്കൂട്ടി. പിന്നീട് കോണ്‍ഗ്രസ് വിട്ടു ബിജെപി പാളയത്തിലെത്തി നില്‍ക്കുന്നു ആ എപി ചരിത്രം.

അവിടെ നിന്നെല്ലാം മാറി കണ്ണൂരിലേക്ക് വന്നാല്‍ തിരഞ്ഞെടുപ്പില്‍് കടുത്ത പോരാട്ടമാണ് പാര്‍ലമെന്റിലേക്ക് നടക്കുന്നത്. ഇടതു കോട്ട എന്ന പേരിനിടയില്‍ വലത്തോട്ട് ചായുന്ന കണ്ണൂര്‍ ലോകസഭ മണ്ഡലത്തി നിലവിലെ എംപി കെപിസിസി പ്രസിഡന്റെ കെ സുധാകരനാണ്. 2009 മുതല്‍ കണ്ണൂരിലെ മല്‍സരത്തില്‍ കുംഭക്കുടി സുധാകരനുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അതികായന്‍ 2009ല്‍ സിപിഎമ്മിന്റെ കെകെ രാഗേഷിനെ വീഴ്ത്തിയാണ് പാര്‍ലമെന്റിലെത്തിയത്. 2014ല്‍ പികെ ശ്രീമതി ടീച്ചറെ ഇറക്കി കണ്ണൂര്‍ സിപിഎം പിടിച്ചു. 2019ല്‍ സിറ്റിംഗ് എംപിയായ പികെ ശ്രീമതി ഇറങ്ങിയെങ്കിലും രാഹുല്‍ ഗാന്ധിയെത്തിയ ഓളത്തില്‍ 94,000ല്‍ അധികം വോട്ടിന് കെ സുധാകരന്‍ മണ്ഡലം പിടിച്ചു. ഇക്കുറി എം വിജയരാജനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ ശക്തമായ പോരാട്ടമാണ് സിപിഎം നടത്തുന്നത്.

കണ്ണൂരിന്റെ മണ്ഡല ചരിത്രം സ്വാതന്ത്രാനന്തരം മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാറിനോട് ചേര്‍ന്നാണ്. 1952ല്‍ സിപിഐയ്ക്കുവേണ്ടി എകെജി മത്സരിച്ചു ജയിച്ചപ്പോഴാണ് കണ്ണൂരിലെ പാര്‍ലമെന്റ് മണ്ഡല ചരിത്രം തുടങ്ങുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സികെ ഗോവിന്ദന്‍ നായരെ തോല്‍പ്പിച്ച് 65.9 ശതമാനം വോട്ട് നേടിയാണ് എകെജി ആദ്യമായി ലോക്സഭയിലെത്തുന്നത്. 1957ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഇടത്ത് നിന്ന് വലത്തേയ്ക്കുള്ള ചായ്വ് കണ്ണൂര്‍ കാണിച്ചു തുടങ്ങി. കണ്ണൂര്‍ മണ്ഡലം അപ്രത്യക്ഷമായി തലശ്ശേരിയായിരുന്നു ആ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ എം കെ ജിനചന്ദ്രന്‍ ഇടതു സ്വതന്ത്രനായ ജ്ഞാനപീഠ ജേതാവ് എസ് കെ പൊറ്റെക്കാട്ടിനെ ആയിരം വോട്ടിന് തോല്‍പ്പിച്ചു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എസ് കെ പൊറ്റെക്കാട്ട് ഇടതു സ്വതന്ത്രനായി 64,950 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തിയതും കണ്ണൂരിന്റെ ചരിത്രമാണ്. 62ല്‍ പൊറ്റക്കാടിന്റെ തലശ്ശേരി വിജയം ശ്രദ്ധേയമാകുന്നത് അന്ന് പൊറ്റക്കാടിനെതിരായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് സുകുമാര്‍ അഴീക്കോടായതിനാല്‍ കൂടിയാണ്. കെടി സുകുമാരന്‍ എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുകുമാര്‍ അഴീക്കോട് അങ്ങനെ ആദ്യ തിരഞ്ഞെടുപ്പിനിറങ്ങി, പക്ഷേ ഫലം പൊറ്റക്കാടിനോടേറ്റ തോല്‍വിയായിരുന്നു.

1967ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലന്‍ മണ്ഡലം ഇടത് പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തി. പക്ഷേ 1971ല്‍ സിപിഐയുടെ സി കെ ചന്ദ്രപ്പന്‍ പാട്യം ഗോപാലനെ തോല്‍പ്പിച്ച് സിപിഐയ്‌ക്കൊപ്പമാക്കി. ഇടത് പാര്‍ട്ടികള്‍ക്കിടയിലെ പ്രശ്‌നവും വലത്തേയ്ക്ക് മാറി സിപിഐ നിന്നതുമെല്ലാം തലശ്ശേരിയിലും പ്രതിഫലിച്ചു. 77 ല്‍ തലശ്ശേരി മാറി കണ്ണൂരായി മണ്ഡലം. അന്നും പോരാട്ടം ഇടതും ഐക്യമുന്നണിയ്‌ക്കൊപ്പമുള്ള സിപിഐയും തമ്മില്‍. സിപിഎമ്മിന്റെ ഒ ഭരതനെ തോല്‍പ്പിച്ച് സികെ ചന്ദ്രപ്പന്‍ കണ്ണൂര്‍ മണ്ഡലമെന്ന പേരിലെത്തിയ മണ്ഡലത്തില്‍ ആദ്യ വിജയം സ്വന്തമാക്കി. 1980ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരമായിരുന്നു കണ്ണൂരില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു)വിന്റെ കെ കുഞ്ഞമ്പു കോണ്‍ഗ്രസ് (ഐ)യുടെ എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തി. 1984 മുതല്‍ കണ്ണൂരില്‍ മുല്ലപ്പള്ളി കാലഘട്ടമാണ്. അഞ്ച് തിരഞ്ഞെടുപ്പുകള്‍ അടുപ്പിച്ച് മുല്ലപ്പള്ളി കോണ്‍ഗ്രസിനായി ജയിച്ച് ചെങ്കോട്ടയെ കോണ്‍ഗ്രസ് താലത്തിലാക്കി. 84ല്‍ സിപിഎമ്മിന്റെ പാട്യം രാജനേയും 89ല്‍ സിപിഎമ്മിന്റെ പി ശശിയേയും 91ല്‍ ഇ ഇബ്രാഹിം കുട്ടിയേയും തോല്‍പ്പിച്ചു. 96ല്‍ കോണ്‍ഗ്രസ് എസിന്റെ കട്ടന്നപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് നാലാം വട്ടവും മുല്ലപ്പള്ളി കണ്ണൂര്‍ പിടിച്ചു. 98ലും അഞ്ചാം വട്ടം ഇടത് സ്വതന്ത്രന്‍ എപി ഷണ്‍മുഖ ദാസിനേയും വീഴ്്ത്തി. ആറ് വട്ടം കോണ്‍ഗ്രസ് പിടിച്ച മണ്ഡലത്തെ കോടിയേരി ബാലകൃഷ്ണന്‍ അത്ഭുതക്കുട്ടിയെന്ന് വിളിച്ച എപി അബ്ദുള്ളക്കുട്ടിയെ ഇറക്കി കണ്ണൂര്‍ പിടിച്ചു. 1999, 2004 എന്നിങ്ങനെ രണ്ട് വട്ടം എപി കണ്ണൂര്‍ എംപിയായി. അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ച മുല്ലപ്പള്ളിയെ രണ്ട് തവണ വീഴ്ത്തി.

പിന്നീടാണ് പാര്‍ലമെന്റിലേക്ക് മല്‍സരത്തിന് കെ സുധാകരനിറങ്ങിയതും 2009ല്‍ മണ്ഡലം തിരിച്ചു കോണ്‍ഗ്രസിന്റെ വരുതിയിലാക്കിയതും. 2014ലും 19ലും കെ സുധാകരന്‍ വേഴ്‌സസ് പികെ ശ്രീമതി. 24ല്‍ ശ്രീമതി ടീച്ചറും 19ല്‍ കെ സുധാകരനും വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി ശ്രമീമതി ടീച്ചറല്ല കണ്ണൂരിന്റെ ജയരാജന്മാരില്‍ ഒരാളായ എംവി ജയരാജനാണ് സിപിഎമ്മിന്റെ പോരാളി. ബിജെപിയ്ക്കായി സി രഘുനാഥാണ് കണ്ണൂരില്‍ മാറ്റുരയ്ക്കുന്നത്. തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

അണികളോടുള്ള വ്യക്തിപരമായ അടുപ്പമാണ് എം വി ജയരാജന്റെ സവിശേഷതയെന്നിരിക്കെ മലബാര്‍ സീറ്റുകളില്‍ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സിപിഎം തീരുമാനിച്ചതിന്റെ ഫലമായാണ് ജില്ലാ സെക്രട്ടറിയുടെ ഈ സ്ഥാനാര്‍ത്ഥിത്വം. കെ സുധാകരനും വി ഡി സതീശനും തമ്മിലുണ്ടായ വാക്‌പോരുകളും സുധാകരന്റെ പല പരാമര്‍ശങ്ങളും കണ്ണൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. അതിനൊപ്പം ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത് കെ സുധാകരന്റെ അനുയായി പ്രവര്‍ത്തിച്ച സി രഘുനാഥാണെന്നതും കെപിസിസി അധ്യക്ഷന് വെല്ലുവിളിയാണ്. സുധാകരന്‍ ബിജെപിയിലേക്കുള്ള പോക്കാണെന്ന പ്രചാരണങ്ങളും അഞ്ച് പതിറ്റാണ്ടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ശേഷം സുധാകരന്റെ അനുയായിയുടെ ബിജെപി ചാട്ടം ചിലര്‍ക്കുള്ള വഴികാട്ടലാണെന്ന പ്രചാരണവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ലീം ലീഗിന്റെ വോട്ട് നിര്‍ണായകമാണെന്നിരിക്കെ ഇടത് പക്ഷത്തോടുള്ള ഒരു പക്ഷം ലീഗ് സമസ്ത നേതാക്കളുടെ അനുഭാവവും കെ സുധാകരന് തിരിച്ചടിക്കാന്‍ വകയുണ്ട്. കെ സുധാകരന്റെ ബിജെപിയോടുള്ള അനുഭാവം ലീഗ് അണികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നതും എം വി ജയരാജന് കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള സാധ്യതയുണ്ട്.