ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ഒരു നമ്പര്‍ എടുക്കട്ടെ? കൊച്ചിക്കാര്‍ക്ക് അന്നും ഇന്നും പ്രിയം ജെയിംസ് ബോണ്ടിനോട്

പ്രിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്നതുപോലെ തന്നെ ഇഷ്ട നമ്പര്‍ സ്വന്തമാക്കാനും പണം വാരിക്കോരി ചെലവഴിക്കുന്നവരെ കുറിച്ച് കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ എറണാകുളത്ത് പുതിയ ഡിജി സീരിസ് നമ്പറിന് വേണ്ടി ചെലവഴിച്ച തുക കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് വാഹനപ്രേമികള്‍.

വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇഷ്ട നമ്പറിന് വേണ്ടി വാഹനത്തിന്റെ വിലയേക്കാള്‍ പണം മുടക്കുന്നവരെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. ചില പാശ്ചാത്യന്‍ രാജ്യങ്ങളിലാകട്ടെ നമ്പറിന് പകരം വാഹന ഉടമയ്ക്ക് ഇഷ്ടപ്പെട്ട പേര്, കോഡുകള്‍ എന്നിവ നമ്പറിന് പകരമായി ഉപയോഗിക്കാം. എന്നാല്‍ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും.

എറണാകുളം ആര്‍ടി ഓഫീസില്‍ ഡിജി സീരിസ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രിയ നമ്പരുകള്‍ക്ക് വേണ്ടിയുള്ള ലേലം വിളി ലക്ഷങ്ങളിലേക്ക് വഴിമാറിയത്. കെഎല്‍ 07 ഡിജി സീരിസ് ആണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ലേലത്തില്‍ വച്ച രണ്ട് നമ്പറുകളില്‍ ആദ്യത്തേത് വില്‍പ്പന നടത്തിയത് ഒരു പ്രീമിയം കാറിന്റെ വിലയ്ക്കും.

ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്‌സിനെ ആധാരമാക്കി ഹോളിവുഡില്‍ പുറത്തുവന്ന ജെയിംസ് ബോണ്ട് സീരിസ് സിനിമകള്‍ക്ക് ഇന്നും ലോകം മുഴുവന്‍ ആരാധകര്‍ ഏറെയാണ്. ജെയിംസ് ബോണ്ടിന്റെ കോഡ് നമ്പര്‍ 007 നും ലോകം മുഴുവന്‍ ആരാധകരുണ്ട്. കൊച്ചിക്കാര്‍ക്കും ജെയിംസ് ബോണ്ട് നമ്പറിനോടുള്ള പ്രിയം ചെറുതല്ലെന്ന് വ്യക്തമാക്കുകയാണ് എറണാകുളം ആര്‍ടി ഓഫീസിലെ ലേലം.

കെഎല്‍ 07 ഡിജി 0007 എന്ന നമ്പരാണ് എറണാകുളം ആര്‍ടി ഓഫീസ് നടത്തിയ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയത്. 45 ലക്ഷം രൂപയാണ് ഇതിനായി ഒരു വാഹന ഉടമ ചെലവഴിച്ചത്. ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് വാഹനത്തിലാണ് ഈ നമ്പര്‍ പതിപ്പിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ബുക്കുചെയ്യുന്ന ഈ നമ്പര്‍ സ്വന്തമാക്കാന്‍ അഞ്ചുപേരാണ് മത്സരിച്ച് ഇറങ്ങിയത്. കനത്ത ലേലം വിളിക്കൊടുവില്‍ 45 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ സ്വന്തമാക്കിയത്. കെഎല്‍ 07 ഡിജി 0001 ആയിരുന്നു ലേലം ചെയ്ത മറ്റൊരു നമ്പര്‍. ഒരുലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി നാലുപേരാണ് ഈ നമ്പര്‍ ബുക്കുചെയ്തത്.

തുടര്‍ന്ന് ലേലത്തിലേക്ക് പോയ ഈ നമ്പര്‍ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്നാണ് റിപ്പോര്‍ട്ട്. പിറവം സ്വദേശിയായ തോംസണ്‍ ആണ് നമ്പര്‍ സ്വന്തമാക്കിയത്.