തട്ടിപ്പ്, വെട്ടിപ്പ്, ഓഹരികളില്‍ കള്ളത്തരം; നിക്ഷേപകരുടെ കോടികള്‍ റിലയന്‍സ് വെള്ളത്തിലാക്കി; അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ നിന്നും പിടിച്ച് പുറത്താക്കി സെബി

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ അഞ്ചുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി സെബി. 25 കോടി രൂപ പിഴയും ചുമത്തി. അനിലിന്റെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് ക്യാപ്പിറ്റല്‍ (ആര്‍സിഎല്‍) പ്രൊമോട്ട് ചെയ്യുന്ന റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച്എഫ്എല്‍) കമ്പനിയില്‍നിന്ന്, ഫണ്ട് വഴിതിരിച്ചുവിട്ടതിനാണ് നടപടി. ഇതോടെ റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി (എഡിഎ) ഗ്രൂപ്പ് ചെയര്‍മാന്‍ നേരിടുന്നത് വലിയ തിരിച്ചടിയാണ്.

ആര്‍എച്ച്എഫ്എല്ലിന്റെ ഫണ്ടുകള്‍ ചില തട്ടിപ്പ് പദ്ധതികളിലൂടെ അനില്‍ അംബാനിയും കൂട്ടാളികളും വകമാറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് സെബി അംഗം അനന്ത് നാരായണ്‍ തയാറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഫണ്ടുകള്‍ മൂലധന വായ്പകളുടെ രൂപത്തില്‍ പലര്‍ക്കായി കൈമാറി. ഇത്തരം വായ്പ ലഭിച്ചവരെല്ലാം കമ്പനിയുടെ പ്രൊമോട്ടര്‍മാരുമായി അടുത്ത ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ വായപ്പകളെല്ലാം കിട്ടാക്കടങ്ങളാക്കി. ഇത് എകദേശം 7000 കോടി രൂപയുടെ അടുത്ത് ഉണ്ട്. ഓഹരികളില്‍ നിക്ഷേപം നടത്തിയവരെ കബളിപ്പിക്കുകയും അതിലൂടെ കോടികളുടെ നഷ്ടം അവര്‍ക്ക് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും സ്ഥാപനത്തിന്റെ ഡയറക്ടര്‍, പ്രധാനപ്പെട്ട മാനേജിങ് തസ്തിക വഹിക്കുന്ന ആള്‍ എന്നീ നിലകളില്‍ അഞ്ചുവര്‍ഷത്തേക്ക് അനില്‍ അംബാനി ഓഹരി വിപണിയുമായി ബന്ധപ്പെടരുതെന്നാണ് സെബി താക്കീത് നല്‍കിയിരിക്കുന്നത്. അനില്‍ അംബാനിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാമായി ആകെ 625 കോടി രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.