തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. ‘പവി കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ഈ സിനിമ വിജയിക്കേണ്ടത് തന്റെയും ഫിയോക്കിന്റെയും ആവശ്യമാണ്.

മലയാള സിനിമയില്‍ തനിക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ സിനിമ വിജയിച്ചേ മതിയാകൂ എന്നാണ് ദിലീപ് പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപിന്റെ കരിയറില്‍ അധികം ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. പല സിനിമകളും പരാജയങ്ങളായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘ടു കണ്‍ട്രീസ്’ ആണ് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ആയി മാറിയ അവസാന ചിത്രം.

‘രാംലീല’, ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് എത്തിയ മിക്ക ദിലീപ് ചിത്രങ്ങളും ഫ്‌ളോപ്പുകള്‍ ആയിരുന്നു. തിയേറ്ററിലും ഒ.ടി.ടിയിലുമായി റിലീസ് ചെയ്ത എട്ടോളം സിനിമകള്‍ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് പവി കെയര്‍ ടേക്കര്‍ കാണണമെന്ന അഭ്യര്‍ത്ഥനയുമായി ദിലീപ് എത്തിയിരിക്കുന്നത്.

ദിലീപിന്റെ വാക്കുകള്‍:

ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149-ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ച്, ചിരിപ്പിച്ച് കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റര്‍ടെയ്ന്‍മെന്റ് എന്നാണ്.

ഒരു നടന്‍ എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവന്‍ നന്നായി എഴുതിയ കഥ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണ് എന്റെ സിനിമ കാണാന്‍ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്.