ദിലീപ് കേസില്‍ പ്രതികരിച്ചതിനാല്‍ എനിക്കും അവസരം നഷ്ടമായി, റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ വിവരങ്ങള്‍ പുറത്തുവരണം: ജോയ് മാത്യു

ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി എന്ന് ജോയ് മാത്യു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാമെന്ന് പറഞ്ഞ് സംസാരിക്കവെയാണ് തനിക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടതായി ജോയ് മാത്യു പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിനെ താരം വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയത്തില്‍ എന്നതു പോലെ സിനിമാ മേഖലയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകാം. ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒളിച്ചു വച്ച വിവരങ്ങള്‍ എല്ലാം പുറത്തു വരും.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്‍ച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടണം. നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് സര്‍ക്കാര്‍ ചെയ്ത തെറ്റാണ് എന്നാണ് ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

അതേസമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്.

21 പാരാഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത് എങ്കിലും 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കിയവര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗങ്ങള്‍ ഒഴിവാക്കുന്ന വിവരം സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല.