എവിടെയും സ്വസ്ഥതയില്ല, എന്റെ സ്വകാര്യത നഷ്ടപ്പെട്ടതിന് ഞാന്‍ രാജമൗലിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്: പ്രഭാസ്

ഒരു തെലുങ്ക് താരമായി മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത് ‘ബാഹുബലി’ സിനിമയോടെയാണ്. ബാഹുബലി സിനിമയ്ക്ക് ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ കണ്‍ഫ്യൂഷനില്‍ ആയിരുന്നു താന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രഭാസ് ഇപ്പോള്‍.

തനിക്ക് പഴയതു പോലെ സ്വകാര്യത ഇപ്പോള്‍ കിട്ടാറില്ല എന്നാണ് പ്രഭാസ് പറയുന്നത്. വിദേശത്ത് പോലും തനിക്ക് സ്വകാര്യത കിട്ടാതെയായി എന്നാണ് പ്രഭാസ് പറയുന്നത്. ”ഞാന്‍ ഇറ്റലിയില്‍ ആയിരുന്നപ്പോള്‍ പെട്ടെന്ന് ഒരാള്‍ വന്ന് എന്റെ പേര് വിളിച്ചു. അയാള്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല.”

”അയാള്‍ ബാഹുബലി കണ്ടതു കൊണ്ടാണ് എന്നെ തിരിച്ചറിഞ്ഞതെന്ന് പറഞ്ഞു. എന്റെ സ്വകാര്യത നഷ്ടപ്പെട്ടതിന് ഞാന്‍ രാജമൗലിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്” എന്നാണ് പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ എത്തിയ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി പ്രഭാസിന് വന്‍ ഹൈപ്പാണ് ഉണ്ടാക്കി കൊടുത്തത്.

ബാലഹുബലി ആദ്യ ഭാഗം 650 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്ടാം ഭാഗം 1900 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. എന്നാല്‍ ബാഹുബലി സ്റ്റാര്‍ എന്നറിയപ്പെടാന്‍ ആരംഭിച്ച പ്രഭാസിന്റെ പിന്നീട് എത്തിയ ‘സാഹോ’, ‘ആദിപുരുഷ്’, ‘രാധേശ്യാം’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബിഗ് ഫ്‌ലോപ്പുകള്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന ‘സലാര്‍’ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രമായി എത്തുന്നതിനാല്‍ മലയാളി പ്രേക്ഷകരും ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിസും പ്രശാന്ത് നീലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വലിയ ഹൈപ്പും ലഭിച്ചിട്ടുണ്ട്.