രഞ്ജിത്ത് മാപ്പ് പറയണം, തെറ്റ് പറ്റിയെന്ന് സമ്മതിക്കണം, ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും: ശ്രീലേഖ മിത്ര

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. തെറ്റ് പറ്റിയെന്ന് രഞ്ജിത്ത് സമ്മതിച്ച് മാപ്പ് പറയണം എന്നാണ് ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.

ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് ഞാന്‍ പറയുന്നില്ല. തെറ്റ് പറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം എന്നാണ് ശ്രീലേഖ പറയുന്നത്. അതേസമയം, പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോഴാണ് രഞ്ജിത്ത് ശ്രീലേഖയോട് മോശമായി പെരുമാറിയത്.

എന്നാല്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സിനിമയുടെ ഓഡീഷന് വേണ്ടി ആയിരുന്നു വിളിച്ചത് എന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന്റെ വാദം തള്ളി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് രംഗത്തെത്തിയിരുന്നു.

കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞെന്നും താന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും ജോഷി വെളിപ്പെടുത്തി. അക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും എഴുത്തുകാരി കെ ആര്‍ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി ജോസഫ് കൂട്ടിചേര്‍ത്തു.