പ്രഭാസിനും കമല്‍ ഹാസനും നൂറ് കോടി, ബച്ചന് പ്രതിഫലം വളരെ കുറവ്, ദീപികയ്ക്കും കോടികള്‍; 'കല്‍ക്കി' താരങ്ങളുടെ പ്രതിഫലകണക്ക് പുറത്ത്

ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തു കൊണ്ടാണ് നാഗ് അശ്വിന്‍-പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ മുന്നേറി കൊണ്ടിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ എത്തിയ ചിത്രത്തില്‍ കാമിയോ റോളുകളിലും നിരവധി താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്.

ഓപ്പണിംഗ് ദിനത്തില്‍ തന്നെ 180 കോടിയോളമാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിയത്. 600 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിലെ നായകനായ പ്രഭാസും വില്ലനായ കമല്‍ ഹാസനും 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ 10 മിനുറ്റോളം മാത്രമുള്ള റോള്‍ ആയിരുന്നു കമലിന്റെത്. പ്രഭാസിനും കമലിനും 100 കോടിയാണ് പ്രതിഫലമെങ്കില്‍ അതിന്റെ പകുതിയിലേറെ കുറവ് പ്രതിഫലമാണ് അമിതാഭ് ബച്ചന് നല്‍കിയിരിക്കുന്നത്. 35-40 കോടിയാണ് ബച്ചന് നല്‍കിയ പ്രതിഫലം. നായിക ദീപിക പദുക്കോണിന് 20 കോടിയാണ് പ്രതിഫലം.

മറ്റൊരു നായികയായ ദിഷ പഠാനിയുടെ പ്രതിഫലം 12 കോടിയാണ്. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ 25 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം ഭാഗത്തിലാണ് കമല്‍ ഹാസന്റെ കഥാപാത്രത്തിന് കൂടുതല്‍ റോള്‍ ഉണ്ടാവുക. ഇക്കാര്യം താരം തന്നെയാണ് തുറന്നു പറഞ്ഞത്.

”കല്‍ക്കിയില്‍ കുറച്ച് മിനിറ്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ വേഷമാണ് ഞാന്‍ ചെയ്തത്, സിനിമയിലെ എന്റെ ഭാഗം ശരിക്കും ആരംഭിച്ചതേയുള്ളൂ, രണ്ടാം ഭാഗത്തില്‍ എനിക്ക് കൂടുതല്‍ ചെയ്യാനുണ്ട്” എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.