നടിയുടെ ബലാത്സംഗ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരേ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടൻ മണിയൻപിള്ള രാജുവിനെതിരേ അന്വേഷണസംഘം അന്വേഷണം നടന്നത്. ഇതിലാണ് ഇപ്പോൾ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അതേസമയം കേസിൽ അന്വേഷണ സംഘം നടനും എംഎൽഎ യുമായ മുകേഷിനെതിരേയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ആരോപണം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു.
വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. താരസംഘടന ആയിരുന്ന എഎംഎംഎയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടൻ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നേരത്തേ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെപേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ വിച്ചു, നോബിൾ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നത്. മരടിലെ വില്ലയിൽ വെച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്‌തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എൽ.എയ്ക്കെതിരായി നൽകിയ പരാതി.