'പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികൾ കോൺഗ്രസ് നിർത്തണം, നേതാക്കൾ പിന്തിരിയണം'; ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികൾ ഇനിയെങ്കിലും കോൺഗ്രസ് നിർത്തണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വിജിലൻസ് കേസിന് ആസ്പതമാക്കിയ ഒരു തെളിവും കോടതിക്ക് ലഭിച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ പിന്തിരിയണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു ഷോൺ ജോർജ്. എസ്എഫ്ഐഒ അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണം നടത്താൻ കഴിയില്ല. ഞാൻ മനസിലാക്കിയത് അനുസരിച്ച് അഴിമതി എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തി. 182 കോടി യുടെ അഴിമതി കണ്ടെത്തിയെന്നാണ് മനസിലാക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.

അതേസമയം വിജിലൻസ് അന്വേഷണം പിണറായിക്കെതിരെ മാത്രം പോരാ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.