സ്ത്രീകള്‍ പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാട്; ശാഠ്യമുള്ളവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും; ദീന്‍ വിവാദത്തില്‍ കാന്തപുരത്തിനെതിരെ സിപിഎം

പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് എം.വി ഗോവിന്ദന്‍. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് സമൂഹത്തില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും അദേഹം പറഞ്ഞു. മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനമയാണ് ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീകളും പുരുഷന്മാരും ഇടകലരുന്ന എന്ത് പദ്ധതി കൊണ്ടുവന്നാലും അത് ദീനിനെ പൊളിക്കാനുള്ളതാണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴും പൊതുവിടങ്ങളില്‍ സ്ത്രീകളുണ്ടാവരുതെന്ന് പറയുന്ന നിലപാടിലേക്ക് എങ്ങനെ പോകാനാകും. പോകാനാവില്ല. പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തിന് മുന്നോട്ടേക്ക് പോകേണ്ടിവരും.

ആ പുരോഗമനപരമായ നിലപാട് നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമെല്ലാം കൂട്ടായ ശ്രമത്തിന്റെ , അല്ലെങ്കില്‍ അത് പിന്‍പറ്റി മുമ്പോട്ടേക്ക് വന്ന കേരളീയ സമൂഹത്തിന്റെ ഭാഗമായി രൂപപ്പെട്ടത് തന്നെയാണ്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുള്ള നാട് ഈ കേരളമാണ്. എം.വി ഗോവിന്ദനന്‍ പറഞ്ഞു.

അതേസമയം, ബ്രൂവറി അനുമതിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്കുപിന്നില്‍ സ്പിരിറ്റ് ലോബിയുണ്ടാകാമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഷം 10 കോടി ലിറ്റര്‍ സ്പിരിറ്റാണ് കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്രയും സ്പിരിറ്റെത്തിക്കാന്‍ 100 കോടിയോളമാണ് ചെലവ്. ഇവിടെ ഉല്‍പ്പാദിപ്പിച്ചാല്‍ അത്രയും പണം ലാഭിക്കാം. സ്പിരിറ്റ് ലോബിയുടെ പണിയും പോകും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുമെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ മദ്യനയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടുത്തെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സ്പിരിറ്റ് ഉണ്ടാക്കുന്നതുവഴി 680 പേര്‍ക്ക് ജോലിയും രണ്ടായിരത്തിലധികംപേര്‍ക്ക് അനുബന്ധ ജോലിയും ലഭിക്കും. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എട്ട് ഡിസ്റ്റിലറിയും 10 ബ്ലെന്‍ഡിങ് യൂണിറ്റും രണ്ട് ബ്രൂവറിയും കേരളത്തിലുണ്ട്. ഇവ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെകാലത്ത് അനുവദിച്ചവയാണ്. ഒയാസിസ് കമ്പനി സംസ്ഥാന സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ്. അഞ്ച് ഏക്കറില്‍ മഴവെള്ള സംഭരണി സ്ഥാപിക്കുമെന്നറിയിച്ചിട്ടുണ്ട്. പത്തുകോടി ലിറ്റര്‍ വെള്ളം ഇതുവഴി ഉപയോഗിക്കാനാകും.