കടവന്ത്രയിൽ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ആലപ്പുഴയിൽ കണ്ടെത്തി; കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം, അന്വേഷണം

എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരിൽ കണ്ടെത്തി. വീട്ടുവളപ്പിലാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടി എന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്ത് നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ പോയതെന്നും പൊലീസ് പറയുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കടവന്ത്രയിൽ നേരത്തെ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

Read more