മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്‌തവ പുരോഹിതർ സംഘ്‌പരിവാർ അക്രമത്തിനിരയായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കത്തോലികസഭ. ദീപിക മുഖപ്രസംഗത്തിലാണ് വിമർശനം. പുരോഹിതരെയും വിശ്വാസികളെയും പൊലീസിന് മുന്നിലിട്ട് അക്രമിക്കുന്ന സംഘ്‌പരിവാറിന്റെ ബലം കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്.
ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ടു നടക്കുന്ന സംഘങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. സുരേഷ് ഗോപി മാധ്യമങ്ങൾക്കു നൽകിയ “ബി കെയർഫുൾ” എന്ന മുന്നറിയി പ്പ്, ക്രൈസ്തവർക്കെതിരെ അക്രമം അഴിച്ചുവിടുന്നവർക്ക് നേരെയാണ് നൽകേണ്ടിയിരുന്നതെന്നും ദീപിക മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്‌തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നത് എന്തോ വീരകൃത്യമാണെന്ന് ധരിക്കുന്ന സംഘ്‌പരിവാറിന് മുന്നിൽ പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു. ഈ രാജ്യത്തിൻ്റെ സാംസ്‌കാരിക മൂല്യങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത സാമൂഹികവിരുദ്ധർ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൻ്റെ തലേക്കെട്ടും കെട്ടി മുഷ്ടി ചുരുട്ടി നിൽക്കുമ്പോൾ ഇടപെടാത്ത ഭരണകൂടങ്ങൾക്ക് എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിൻ്റെ കൊടിയേന്താ നാകുന്നതെന്നാണ് മുഖപ്രസംഗത്തിൽ ചോദിക്കുന്നത്.
ജബൽപൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ ഇന്നലെ മന്ത്രി സുരേഷ് ഗോപിക്ക് സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ “ബി കെയർഫുൾ” എന്ന മുന്നറിയി പ്പ്, ക്രൈസ്തവർക്കെതിരെ അക്രമം അഴിച്ചുവിടുന്നവർക്ക് നേരെയാണ് നൽകേണ്ടിയിരുന്നതെന്നും പറഞ്ഞുവെക്കുന്നു. അന്തർദേശീയ മതസ്വാതന്ത്ര്യ റിപ്പോർട്ടുകൾ ഇന്ത്യയെ തുടർച്ചയായി പ്രതിസ്ഥാന ത്തു നിർത്തുമ്പോൾ അതിനെ വിദേശരാജ്യങ്ങളുടെ അജൻഡയാണെന്ന് പറയുന്നതിനു പകരം, തിരുത്ത ലാണു വേണ്ടത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റിൽ ജബൽപുരിനെക്കുറിച്ചു പറയുമ്പോഴും സർക്കാർ ഒളിച്ചോടുകയാണെന്നും മുഖപ്രസംഗത്തിലൂടെ വിമർശിച്ചു.
വിദ്യാഭ്യാസ വിചക്ഷണനും മധ്യപ്രദേശിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജബൽപുർ സെൻ്റ് അലോഷ്യസ് കോളജിൻ്റെ മുൻ പ്രിൻസിപ്പലുമായ ഫാ. ഡേവിസ് ജോർജ് ബി.ജെ.പി ക്കാരുൾപ്പെടെ എത്രയോ മനുഷ്യരുടെ ഗുരുസ്ഥാനീയനാണ്. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മൂ ന്നു ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹത്തിനുപോലും ഇതാണു സ്ഥിതിയെങ്കിൽ സഹതപിക്കേണ്ടിയിരിക്കുന്നുവെന്നും ദീപികയുടെ മുഖപത്രത്തിൽ വിമർശനമുണ്ട്.
ഇക്കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തത്. ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
2025 ജൂബിലി വർഷത്തിൻ്റെ ഭാഗമായി മണ്ഡ്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികൾ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികൾ അക്രമം നടത്തുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർ മണ്ഡ്‌ലയിൽ നിന്നുള്ള വിശ്വാസികളുടെ തീർത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പൊലീസ് അവരെ വിട്ടയച്ചതിനെ തുടർന്നു വിശ്വാസികൾ വീണ്ടും മറ്റൊരു പള്ളിയിൽ തീർഥാടനം ആരംഭിച്ചതിനിടെ അക്രമികൾ അവരെ തടഞ്ഞുനിർത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മർദ്ദിച്ച ഹിന്ദുത്വവാദികൾ ഭീഷണിയും മുഴക്കി. പൊലീസിൻ്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്നുമായിരുന്നു വൈദികരുടെ വെളിപ്പെടുത്തൽ.