ലഹരിക്കേസ്: പ്രയാഗ മാർട്ടിന് ക്ലീൻ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. ഇരുവർക്കും നേരിട്ട് ഓം പ്രകാശിനെ അറിയില്ലെന്ന് പൊലീസ് പറയുന്നു. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീൻ ചിറ്റ് നൽകി. അതേസമയം ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.

ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് പുലർച്ചെ 4 മണിക്കെന്ന് പൊലീസ് വ്യക്തമാക്കി. ഓം പ്രകാശിനെ സോഷ്യൽ മീഡിയയിൽ കണ്ടുള്ള പരിചയമേ ഉള്ളു എന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. എന്നാൽ ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിൻ്റെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുള്ളതായും പൊലീസ് പറയുന്നു.

അതേസമയം ബിനു ജോസഫും ശ്രീനാഥ് ഭാസിയും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് ഡിജെ പാർട്ടിക്ക് ശേഷമാണെന്നും പൊലീസ് അറിയിച്ചു. ലഹരിക്കേസിന്റെ ഭാഗമായി ഇന്നലെ പൊലീസ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

എസിപി ഓഫീസില്‍ ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. അതേസമയം എറണാകുളം ടൗണ്‍ സൗത്ത് സ്‌റ്റേഷനിലാണ് പ്രയാഗ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടതിന് ശേഷം ഗൂഗിള്‍ നോക്കിയാണ് ഓംപ്രകാശ് ആരെന്ന് മനസിലാക്കിയതെന്ന് പ്രയാഗ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ മാര്‍ട്ടിന്‍.

Read more