'പെൺകുട്ടി കൊടും പീഡനം നേരിട്ടത് നാല് വർഷത്തോളം'; 15 വയസുകാരിയെ പീഡിപ്പിച്ച ദമ്പതികൾ റിമാൻഡിൽ

പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ദമ്പതികൾ റിമാൻഡിൽ. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് ( 28) ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത‌ത്. ഇവർക്കെതിരെ പോക്സോ നിയപ്രകാരം കേസ് എടുത്തു.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽ കുമാർ, എ.എസ്.ഐ ഉണ്ണിരാജ്, ശരത് കുമാർ, നിതിൻ, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യുകയായിരുന്നു.

തനിക്കൊപ്പം ഭാര്യ നന്ദയ്ക്ക് താമസിക്കണമെങ്കിൽ അതിജീവിതയെ വശംവദയാക്കി തരണമെന്ന് ശരത് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് നന്ദ ശരത്തിന് വേണ്ടി അതിജീവിതയെ പ്രലോഭിപ്പിച്ച് വീട്ടിൽ വരുത്തിയത്. 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടുംപീഡനത്തിന് ഇരയായത്.

ആറ്റിങ്ങൽ മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിത സ്കൂ‌ളിൽ വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ കൊണ്ട് കൗൺസിലിങ് നടത്തിയതിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്.