ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി, സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചെന്ന് കോടതി

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ആൺ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.

പെൺകുട്ടിയുടെ ആത്മഹത്യയിൽ 21 കാരനായ നെടുമങ്ങാട് സ്വദേശിയായ പെൺകുട്ടിയുടെ ആൺ സുഹൃത്തിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അന്വേഷണ സംഘം രണ്ട് പ്രാവശ്യം ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പെൺകുട്ടിയുടെ മരണകാരണം സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപമാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ പിന്നീട് അന്വേഷണം ആൺസുഹൃത്തിലേക്ക് നീണ്ടതോടെ പെൺകുട്ടി പീഢിപ്പിക്കപ്പെട്ടിരുന്നതായി വിവരം ലഭിച്ചു.

നിലവിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസുമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതിനാണ് പോക്സോ ചുമത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയായ ആൺ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയും ആൺ സുഹൃത്തും പരിചയപ്പെട്ടത്. സൗഹൃദത്തിലായ ഇവർ പിന്നീട് ഒരുമിച്ച് റീലുകൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആൺ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെൺകുട്ടി കടുത്ത സൈബർ ആക്രമണമാണ് നേരിട്ടത്. തുടർന്ന് ജൂൺ 16 ന് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ മരണത്തിൽ എഫ്‌ഐആർ ഇങ്ങനെ

പെൺകുട്ടിയും യുവാവും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞു. എന്നാൽ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നും പഠനത്തിൽ ശ്രദ്ധിക്കാനും മാതാപിതാക്കൾ പറഞ്ഞു. രണ്ടു മാസം മുൻപ് പെൺകുട്ടിയും ആൺ സുഹൃത്തും തമ്മിൽ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെൺകുട്ടി. 10-ാം തീയതി രാത്രി വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അനിയൻ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്.