കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കരുവന്നൂര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് എന്‍ഫോഴ്‌സ്‌മെന്റ് കേസിനെ ഇല്ലാതാക്കാനാണോ എന്നും കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് നാല് വര്‍ഷമായിട്ടും കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് കോടതി ആരാഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ മറുപടി നല്‍കി. തുടര്‍ന്ന് കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

അതിനിടെ, ഇഡി തട്ടിപ്പിനിരയായവരുടെ പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. തട്ടിപ്പിനരായായവര്‍ക്ക് ബാങ്ക് വഴിതന്നെ പണം തിരികെ നല്‍കാനായി ബാങ്കിനെ പലപ്പോഴായി സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയെ ഇഡി സമീപിച്ചിരുന്നു.