തിരുവല്ലയിൽ മകനെ മറയാക്കി എംഡിഎംഎ കച്ചവടം നടത്തിയ അച്ഛനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. അമ്മയുടെ മൊഴിപ്രകാരമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പത്തുവയസുകാരനായ മകനെ അച്ഛൻ ലഹരി വില്പനയ്ക്ക് ഉപയോഗിച്ചതായാണ് അമ്മയുടെ മൊഴി. ബാലനീതി നിയമപ്രകാരം തിരുവല്ല പൊലീസാണ് കേസെടുത്തത്.
മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തിൽ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് വിൽപ്പന നടത്തിയ കേസിലാണ് തിരുവല്ല സ്വദേശിയെ ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് മകനെ അച്ഛൻ
മറയാക്കിയിരുന്നത്. മകന്റെ ശരീരത്തിൽ മയക്കുമരുന്ന് പാക്കറ്റുകൾ ഒട്ടിച്ചശേഷം കുട്ടിയുമായി കാറിലോ ബൈക്കിലോ വിൽപ്പനയ്ക്കുപോവുകയായിരുന്നു പ്രതിയുടെ പതിവ്.
പത്തുവയസുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയിലും, കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. ബാലനീതി നിയമപ്രകാരമുള്ളതാണ് പുതിയ കേസ്.
കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച തിരുവല്ല കോടതിയിൽ സമർപ്പിക്കും. എന്തോ ഒരു വസ്തു അച്ഛൻ ശരീരത്തിൽ ഒട്ടിച്ചുവെക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നുമാത്രമാണ് കുട്ടി മനസിലാക്കിയിരുന്നത്. പ്രതിയും കുട്ടിയുടെ അമ്മയും ദീർഘകാലമായി അകന്നു കഴിയുകയാണ്.