ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

കൈ അറ്റുപോയ രോഗിയുമായി വന്ന ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ സ്‌കൂട്ടര്‍ യാത്രികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തുടരെ ഹോണടിച്ചിട്ടും യുവതി ആംബുലൻസിനു വഴി കൊടുക്കാതെ പോകുകയായിരുന്നു. ശനിയാഴ്ച കലൂര്‍ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. 5000 രൂപ പിഴയും ചുമത്തി.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയതായിരുന്നു ആംബുലന്‍സ്. പോകും വഴി സ്‌കൂട്ടറിലുണ്ടായിരുന്ന സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. വാഹനം തടസമാകുന്നത് കണ്ട് ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തി ദൃശ്യങ്ങൾ പകർത്തി.

Read more

മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഉള്ള വണ്ടിയാണ് യുവതി ഓടിച്ചിരുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു.