മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയില്‍

കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ഒളിവിലായിരുന്ന മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഇവർ ഒളിവിലാണ്.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.