ബലാത്സംഗക്കേസിൽ ഇരക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശത്തെ വിമർശിച്ച് സുപ്രീംകോടതി. പറയുമ്പോൾ ശ്രദ്ധിക്കണമെന്നും അത്തരത്തിലുള്ള പരാമർശങ്ങൾ ഇനി ഒരിക്കലും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലും അലഹബാദ് ഹൈക്കോടതിക്ക് വിമർശനമുണ്ടായി. ജസ്റ്റിസുമാരായ ജെ ബി പർദിവാല ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചത്.
വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ കുറ്റാരോപിതനായ ആൾക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഇരയായ സ്ത്രീ ‘സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്ന്’ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് രൂക്ഷ വിമർശനം നടത്തിയത്. ‘ജാമ്യം അനുവദിക്കാം. പക്ഷേ, അവൾതന്നെ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നതാണോ ഇവിടുത്തെ ചർച്ച. അത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ജഡ്‌ജിമാരുടെ വശത്തുനിന്നെന്നും ജസ്റ്റിസ് ബി ആർ ഗവായ് കൂട്ടിച്ചേർത്തു.
അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു വിവാദ പരാമർശം പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരമൊരു വിമർശനം നടത്തിയത്. മാറിടത്തിൽ പിടിക്കുന്നത് ബാലത്സംഗമാകില്ലെന്ന പരാമർശത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയായിരുന്നു കോടതി കേട്ടിരുന്നത്. എന്ത് സന്ദേശമാണ് ഇത്തരം പരാമർശങ്ങളിലൂടെ നൽകുന്നതെന്നും വിവാദങ്ങളിൽ സുപ്രീംകോടതി വാക്കാൽ ചോദിച്ചു. നാലാഴ്‌ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലും അലഹബാദ് ഹൈക്കോടതിക്ക് വിമർശനമുണ്ടായി. യുപി സർക്കാരിനും കോടതിയുടെ വിമർശനമുണ്ടായി. ജാമ്യ അപേക്ഷകളിൽ ഹൈക്കോടതിയുടെ നടപടികൾ കാരണം നിരവധി പ്രതികളെ ഒളിവിൽ പോകാൻ പ്രേരിപ്പിച്ചു. ഈ പ്രതികൾ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്ന ഏറ്റവും കുറഞ്ഞ കാര്യം എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വ്യവസ്ഥ ചെയ്യുക എന്നതായിരുന്നു. അതുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുപി സർക്കാർ കുട്ടികളെ കടത്തുന്ന കേസുകളെ ഗൗരവമായി എടുത്തില്ലെന്നും അത് നിരാശയുണ്ടാക്കുന്ന നടപടിയാണെന്നും സുപ്രീംകോടതി വിമർശിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്രയുടെ പരാമർശം നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികഞ്ഞ അശ്രദ്ധയാണെന്നും കോടതി വിമർശിച്ചിരുന്നു. വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിധിപ്രസ്താവത്തിലെ പരാമർശങ്ങൾക്ക് സ്റ്റേ നൽകുകയായിരുന്നു. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിചിത്ര നിരീക്ഷണം. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തിൽ പരാമർശം നടത്തിയത്. പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്ര ഉന്നയിച്ചത്. ഇതിനെതിരെയാണ് കോടതി നേരത്തെ വിമർശനം ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് വിവാദമായ വിധികൾക്ക് പേരുകേട്ട അലഹബാദ് ഹൈക്കോടതി ഒരു ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത് വീണ്ടും ചർച്ച വിഷയമായത്. ഇരയായ യുവതിയെ ‘കുഴപ്പം ക്ഷണിച്ചുവരുത്തിയതിന്’ ഉത്തരവാദിയായി കണക്കാക്കിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഡൽഹിയിൽ രാത്രിയിൽ ഒരാൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരു സ്ത്രീ ആരോപിച്ച കേസാണിത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ്, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഇരയുടെ തലയിൽ കെട്ടിവയ്ക്കുന്ന പരാമർശങ്ങൾ നടത്തിയത്. ഈ വിധിയെ വിമർശിച്ചാണ് സുപ്രീംകോടതി രംഗത്തെത്തിയത്.