വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിലും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. ദുരന്ത ബാധിതരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തിൽ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകൽ സമരം ആരംഭിച്ചിരുന്നു.
ദുരന്തബാധിതർക്ക് 10 സെന്റ് ഭൂമി നൽകണമെന്നാണ് ടി സിദ്ദിഖ് എംഎൽഎയുടെ ആവശ്യം. ഏഴ് സെൻ്റ് ഭൂമി നല്‍കുകയെന്നത് സർക്കാർ ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും ദുരന്തബാധിതരോട് ഈ വിഷയം ചർച്ച ചെയ്തില്ലായെന്നും ടി സിദ്ദിഖ് ആരോപിച്ചു. പത്ത് സെൻ്റെങ്കിലും നൽകണം എന്നായിരുന്നു ദുരന്തബാധിതരുടെ പ്രധാന ആവശ്യമെന്നും എംഎൽഎ പറയുന്നു.
Read more
ദുരന്തം വേട്ടിയാടിയ മനുഷ്യരാണ്. അവർ ഏഴ് സെൻ്റ് ഭൂമിയിൽ ഒരു വീട് വെച്ചാൽ പിന്നെ എന്താണ് ബാക്കിയുള്ളത്. നിന്ന് തിരിയാൻ പോലും സ്ഥലം ഉണ്ടാകില്ല. അത് കൊണ്ടാണ് അവർ പത്ത് സെൻ്റ് ആവശ്യപ്പെട്ടത്. കോടി കണക്കിന് പണം ക്രിമിനലുകളെ സംരക്ഷിക്കാൻ നൽകിയല്ലോ. ദുരന്ത ബാധിതരെ കാണാൻ കഴിയുന്നില്ലേ. പിശുക്കന്മാരെ പോലെയാണ് സർക്കാർ പെരുമാറുന്നത്- ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.