മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയത് ജലവിഭവ വകുപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കേരള സന്ദര്‍ശത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിന് അനുമതി. ജലവിഭവ വകുപ്പാണ് ഡാമില്‍ അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയത്. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിംഗിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്.

ഉപാധികളോടെയാണ് ജലവിഭവ വകുപ്പിന്റെ അനുമതി. ഇടുക്കി എംഐ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ അല്ലെങ്കില്‍ എഞ്ചിനീയര്‍ ചുമതലപ്പെടുത്തുന്ന ആളുടെയോ സാന്നിധ്യത്തില്‍ മാത്രമേ ജോലികള്‍ നടത്താന്‍ സാധിക്കൂ. നിര്‍മ്മാണ സാമഗ്രികള്‍ മുന്‍കൂര്‍ അനുമതി വാങ്ങി പകല്‍ സമയങ്ങളില്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.

അനുമതി കൂടാതെ ഒരു നിര്‍മ്മാണവും അനുവദിക്കില്ല. ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഉണ്ടാകും. വന നിയമം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമേ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കു എന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആദ്യ നിലപാട്.